പാലക്കാട്: ലൈംഗിക പീഡന ആരോപണങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലെത്തി. പ്രവർത്തകർ കെെകൊടുത്ത് രാഹുലിനെ സ്വീകരിച്ചു. ആരോപണങ്ങളെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽനിന്ന് രാജിവെക്കുകയും കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽനിന്നും പുറത്താക്കപ്പെടുകയും ചെയ്തതിന് പിന്നാലെ 38 ദിവസത്തിന് ശേഷമാണ് രാഹുൽ സ്വന്തം മണ്ഡലത്തിൽ എത്തുന്നത്.
മണ്ഡലത്തിൽ എത്താതിരിക്കാൻ തനിക്ക് ആകില്ലെന്ന് രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചു. വിശദമായി നമുക്ക് സംസാരിക്കാമെന്നും ഇപ്പോഴൊന്നും പ്രതികരിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു. താൻ പറയുന്നതിന് അപ്പുറമാണ് വാർത്തകളൊക്കെ. പരിപാടികളെ കുറിച്ച് സാധാരണഗതിയിൽ അറിയിക്കാറുള്ളതുപോലെ എല്ലാകാര്യങ്ങളും അറിയിക്കും. പ്രതിഷേധങ്ങളോട് ഒരുകാലത്തും നിഷേധാത്മക നിലപാടില്ല. പ്രതിഷേധങ്ങൾ ഒരുപാട് നടത്തിയ ആളാണ് ഞാൻ. പ്രതിഷേധം നടക്കട്ടേ. അതിൽബുദ്ധിമുട്ടില്ലെന്നും രാഹുൽ പറഞ്ഞു.
വരും ദിവസങ്ങളിൽ മണ്ഡലത്തിൽ സജീവമാകുമെന്ന സൂചനയും രാഹുൽ നൽകി. രാഹുലിന്റെ വരവിനു മുന്നോടിയായി ഇന്ന് രാവിലെ തന്നെ എംഎൽഎ ഓഫീസ് തുറന്നിരുന്നു. ഓഫീസിലെത്തിയ രാഹുലിനെ പ്രവർത്തകർ സ്വീകരിച്ചു. നിവേദനങ്ങൾ വാങ്ങിയ അദ്ദേഹം പ്രവർത്തകരുമായി സംസാരിക്കുകയും ചെയ്തു. സ്വകാര്യ കാറിൽ എംഎൽഎ ബോർഡ് വെച്ചെത്തിയ രാഹുൽ അന്തരിച്ച കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സേവ്യറിന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചിരുന്നു. തുടർന്ന് അന്തരിച്ച കോണ്ഡഗ്രസ് നേതാവ് പി ജെ പൗലോസിന്റെ മണ്ണാർക്കാട്ടെ വീട്ടിലും സന്ദർശനം നടത്തിയ. രാഹുൽ എത്തുന്നതിനെ തുടർന്ന് പ്രതിഷേധം ഉണ്ടായേക്കാമെന്ന് കണക്കിലെടുത്ത് ഓഫീസിന് മുന്നിൽ കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.










Manna Matrimony.Com
Thalikettu.Com







