കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂൾ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്‌കാരം ഇന്ന് നാലിന് നടക്കും. വിദേശത്തുള്ള മിഥുന്റെ അമ്മ സുജ ശനിയാഴ്ച രാവിലെയോടെ നാട്ടിലെത്തും. നെടുമ്പശേരി വിമാനത്താവളത്തിൽ നിന്ന് ഉച്ചയോടെ വീട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
മിഥുന്റെ മൃതദേഹം രാവിലെ പത്തുമണി മുതൽ തേവലക്കര സ്‌കൂളിൽ പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മൃതദേഹം വീട്ടിലെത്തിക്കും. വൈകീട്ട് നാലുമണിയോടെ വീട്ടുവളപ്പിൽ സംസ്‌കാരം നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം.
വൈദ്യുതി ലൈനുകൾ നീക്കും
മിഥുന്റെ മരണത്തിന് ഇടയാക്കിയ വൈദ്യുതി ലൈനുകൾ ഇന്ന് കെഎസ്ഇബി നീക്കം ചെയ്യും. ഇന്നലെ ബാലവകാശ കമ്മീഷൻ ചെയർമാന്റെ സാന്നിധ്യത്തിൻ നടന്ന യോഗത്തിലാണ് വൈദ്യുതി ലൈൻ മാറ്റാൻ ധാരണയായത്. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് നിർമ്മിച്ച സൈക്കിൾ ഷെഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് മിഥുന് ജീവൻ നഷ്ടമായത്.
കുട്ടിയുടെ മരണത്തിൽ പൊലീസ് അന്വേഷണവും തുടരുകയാണ്. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടക്കുന്നത്.
സർവ്വത്ര കുഴപ്പം
ഷോക്കേറ്റ് മിഥുൻ മരിക്കാനിടയായ സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായാതായി ഡി.ജി.ഇ. അന്വേഷണ റിപ്പോർട്ട്. സ്‌കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു. കെ.എസ്.ഇ.ബി., പഞ്ചായത്ത് അധികൃതരും ആവശ്യമായ സുരക്ഷാ നടപടികൾ പാലിച്ചില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ ഹെഡ്മാസ്റ്ററുടെ വീഴ്ചയെപ്പറ്റിയും റിപ്പോർട്ടിൽ പറയുന്നുണ്ട്. സുരക്ഷാ പ്രോട്ടോക്കോൾ ഒന്നും ഉറപ്പാക്കാൻ സ്‌കൂൾ അധികൃതർക്ക് കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.കെ.എസ്.ഇ.ബി.യ്ക്കും ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. കാലങ്ങളായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും ആരും അനങ്ങിയില്ല. ഇക്കാര്യത്തിൽ കെ.എസ്.ഇ.ബി. തികഞ്ഞ അലംഭാവം കാട്ടിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
അപായ ലൈനിന് കീഴെ സ്‌കൂൾ ഷെഡ് പണിയാൻ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ വർഷം സ്‌കൂളിന് ഫിറ്റ്നസ് നൽകിയതും മതിയായ പരിശോധന ഇല്ലാതെയാണെന്ന് കണ്ടെത്തി. ഇത് പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
സ്‌കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയപ്പോഴാണ് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനിൽ മനുവിന്റെയും സുജയുടെയും മകനുമായ മിഥുൻ മനു (13) ഷോക്കേറ്റ് മരിച്ചത്.










Manna Matrimony.Com
Thalikettu.Com







