വൈദ്യന്റെ കൊലപാതകം; മുഖ്യപ്രതി ഷൈബിനുമായി തെളിവെടുപ്പ് നടത്തി

പാരമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിനെ ചാലിയാര്‍ തീരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മൃതദേഹം പ്ലാസ്റ്റിക് കവറുകളിലാക്കി വലിച്ചെറിഞ്ഞ എടവണ്ണ സീതിഹാജി പാലത്തിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഷൈബിന്‍ അഷ്‌റഫ് കുറ്റം സമ്മതിക്കാത്ത സാഹചര്യത്തിലാണ് ഇയാളെയും ഡ്രൈവര്‍ നിഷാദിനെയും ചാലിയാര്‍ തീരത്ത് എത്തിച്ചത്. മൃതദേഹം വലിച്ചെറിഞ്ഞു എന്ന് കരുതപ്പെടുന്ന സ്ഥലം അന്വേഷണ സംഘത്തിന് ഷൈബിന്‍ കാണിച്ചുകൊടുത്തു എന്നാണ് വിവരം.

നേരത്തെ കസ്റ്റഡിയിലെടുത്ത നൗഷാദുമൊത്ത് അന്വേഷണ സംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. നൗഷാദുമായുള്ള തെളിവെടുപ്പിനിടെ വൈദ്യന്റേതെന്ന് സംശയിക്കുന്ന രക്തക്കറ, മുടി എന്നിവ ലഭിച്ചിരുന്നു. ഇവ ഡി എന്‍ എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അതേസമയം ഷൈബിന്‍ അഷറഫിന്റെ ഭാര്യയും ഷൈബിന് നിയമോപദേശം നല്‍കിയ മുന്‍ പൊലീസ് ഉദ്യോഗസ്ഥനും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി. ഷാബ ഷരീഫിനെ തടവില്‍ പാര്‍പ്പിച്ച കാലത്തും കൊലപ്പെടുത്തിയപ്പോഴും ഭാര്യ വീട്ടിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

മുന്‍ എഎസ്‌ഐ പലകാര്യങ്ങളിലും നിയമസഹായം ലഭ്യമാക്കിയിരുന്നതായി ഷൈബിന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് അറസ്റ്റ് ഒഴിവാക്കാനാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഇരുവരുടേയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25-ലേക്ക് മാറ്റി. കേസില്‍ പിടിയിലാകാനുള്ള അഞ്ച് പ്രതികള്‍ക്കായി പൊലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.

 

Exit mobile version