ആക്രമണം കടുപ്പിച്ച് റഷ്യ; ചെറുത്തു നില്‍പ് ശക്തമെന്ന് യുക്രെയ്ന്‍: പോരാട്ടം രൂക്ഷം

 

യുക്രെയ്‌നില്‍ ആക്രമണം കടുപ്പിച്ച് റഷ്യ. കീവ് നിയന്ത്രണത്തിലാക്കാന്‍ റഷ്യയ്‌ക്കൊപ്പം ചേര്‍ന്ന് ചെചന്‍ സൈന്യവും ആക്രമണം ശക്തമാക്കി. യുക്രൈന്‍ തലസ്ഥാനമായ കീവിലും, ഖാര്‍ക്കിവിലും കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. യുക്രൈന്റെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ പിടിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്.

അതേസമയം, റഷ്യന്‍ നീക്കത്തെ പ്രതിരോധിക്കാന്‍ യുക്രെയ്ന്‍ സഹായ വാഗ്ദാനവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. റഷ്യയില്‍ യുദ്ധവിരുദ്ധ വികാരം ശക്തമാണ്.

യുക്രെയ്ന്‍ ചര്‍ച്ചക്ക് തയാറാവുന്നില്ലെന്ന് കുറ്റപ്പെടുത്തിയതിന് പിന്നാലെ ആക്രമണം ശക്തമാക്കുകയാണ് റഷ്യ. സൈനിക കേന്ദ്രങ്ങള്‍ക്ക് പുറമേ, ജനവാസ മേഖലകളിലും ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ യുക്രെയിനില്‍ 19 സാധാരണക്കാര്‍ കൂടി കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖര്‍കിവ് നഗരത്തിലും കിവിന് സമാനമായ ഏറ്റുമുട്ടല്‍ നടക്കുകയാണ്. സുമിയിലും ആക്രമണം ഉണ്ടായി. റഷ്യന്‍ സൈന്യം ലിവിവ് നഗരത്തില്‍ പ്രവേശിച്ചു. റഷ്യന്‍ സൈന്യത്തിനൊപ്പം യുക്രെയ്‌നെതിരായ ആക്രമണം കടുപ്പിച്ച് ചെചന്‍ സേനയും രംഗത്തെത്തി. യുക്രെയ്ന്‍ സൈനിക കേന്ദ്രം പിടിച്ചെടുത്തെന്ന് ചെച്‌നിയന്‍ പ്രസിഡന്റ് അവകാശപ്പെട്ടു. കീവ് നഗരത്തില്‍ കര്‍ഫ്യു തുടരുകയാണ്.

അതേസമയം, യുക്രെയ്ന്‍ ചെറുത്തു നില്‍പ്പില്‍ നിന്ന് പിന്നോട്ടു പോയിട്ടില്ല. റഷ്യന്‍ യുദ്ധവിമാനം തകര്‍ത്തതായി യുക്രെയ്ന്‍ സേന അവകാശപ്പെട്ടു. പെട്രോള്‍ ബോംബുപോലും പ്രതിരോധത്തിന് ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ, യുക്രെയ്‌ന് ആയുധം നല്‍കുമെന്ന് ജര്‍മിനി വ്യക്തമാക്കി. സൈനീക വാഹനങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ആയുധങ്ങളും 500 ചെറു മിസൈലുകളുമാണ് ഉടന്‍ നല്‍കുക. യുക്രെയ്ന്‍ വൈദ്യസഹായം നല്‍കുമെന്ന് അസര്‍ബൈജാനും അറിയിച്ചു. റഷ്യയില്‍ അതിനിടെ, യുദ്ധവിരുദ്ധ വികാരം ശക്തമാണ്. പ്രതിഷേധിച്ച മൂവായിരത്തിലധികം പേര്‍ അറസ്റ്റിലായതായാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ, യുക്രൈനില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ യുഎസും അല്‍ബേനിയയും അടിയന്തര ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ (യുഎന്‍എസ്സി) യോഗം വിളിച്ചതായി റിപ്പോര്‍ട്ട്. യുഎസും അല്‍ബേനിയയും റഷ്യന്‍ അധിനിവേശത്തിനെതിരെ പ്രത്യേക ജനറല്‍ അസംബ്ലി സമ്മേളനം വിളിച്ചുകൂട്ടി പ്രമേയം അംഗീകരിക്കുന്നതിനാണ് പുതിയ നീക്കം.

 

Exit mobile version