ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിജെപി മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. സുരക്ഷയ്ക്കായി പൊലീസ് സ്ഥാപിച്ചിരുന്ന ആദ്യ ബാരിക്കേഡ് സിജെപി പ്രവര്‍ത്തകര്‍ മറികടന്നു. പാര്‍ലമെന്റിന് തൊട്ടടുത്തേക്ക് പ്രവര്‍ത്തകര്‍ എത്തി എന്നാണ് വിവരം. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
പൊലീസ് നിരവധി തവണ ലാത്തിച്ചാർജ് നടത്തി. ഇതിന് പുറമേ കണ്ണീർ വാതകവും പ്രയോഗിച്ചു. രണ്ടാമത്തെ ബാരിക്കേഡും പ്രവര്‍ത്തകര്‍ മറികടക്കാന്‍ ശ്രമിക്കുന്നെന്നാണ് വിവരം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ സമരം തുടരുമെന്നാണ് പ്രവര്‍ത്തകർ പറയുന്നത്. കനത്ത മഴയിലും സമരം തുടരുകയാണ് സിജെപി പ്രവര്‍ത്തകര്‍.
റെയ്‌സിന കുന്നിലേക്ക് പ്രവര്‍ത്തകര്‍ ഇരച്ചു കയറിയിരിക്കുകയാണ്. പല തവണ ലാത്തി ചാര്‍ജ് നടത്തിയിട്ടും പിരിഞ്ഞു പോകാന്‍ പോകാന്‍ തയ്യാറായിട്ടില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ ചെരുപ്പ് എറിഞ്ഞതായും വിവരമുണ്ട്. സ്ഥലത്ത് കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചിരിക്കുകയാണ്. പരിക്കേറ്റ പ്രവര്‍ത്തകരെ മറ്റുള്ളവര്‍ ആശുപത്രിയിലേക്ക് മറ്റുന്നുണ്ട്. സ്ഥിതി നിയന്ത്രിക്കാന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും വിന്യസിച്ചെന്നും വിവരമുണ്ട്. ശക്തമായ മഴ തുടരുമ്പോഴും ഒരടി പോലും പിന്നോട്ട് പോകാന്‍ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല.
അതേസമയം വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ദമായി. രാജ്യത്തെ യുവാക്കളെ കേന്ദ്രം തല്ലിച്ചതയ്ക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയില്‍ വിമര്‍ശിച്ചു. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുണ്ടായി. പിന്നാലെ ലോക്‌സഭ മൂന്ന് മണി വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. വിവിധ പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാര്‍ സമര കേന്ദ്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സമരത്തിലെത്തിയ സമാജ്‌വാദി പാര്‍ട്ടി എംപി ധര്‍മേന്ദ്ര യാദവ് പ്രതികരിച്ചു. അഭിജീത്ത് ദീപ്‌കെയെയും നടന്‍ പ്രകാശ് രാജിനേയും അനുനയിപ്പിക്കാനുള്ള ശ്രമം പൊലീസ് നടത്തുന്നുണ്ട്.
ഇതിനിടെ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഉന്നത തല യോഗം ചേര്‍ന്നിരുന്നു. മുതിര്‍ന്ന മന്ത്രിമാരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുത്തു. ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കായി സമ്മര്‍ദം ശക്തമാകുന്നെന്നാണ് വിവരം. പിന്നാലെ ധര്‍മേന്ദ്ര പ്രധാനുമായി അമിത്ഷാ കൂടിക്കാഴ്ച നടത്തിയതായും വിവരമുണ്ട്.










Manna Matrimony.Com
Thalikettu.Com






