തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തിൽ അനുനയത്തിന് വഴങ്ങാതെ കെ സുധാകരൻ എം പി. അനുനയ ശ്രമത്തിന്റെ ഭാഗമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കെ സുധാകരനെ വീണ്ടും ഫോണിൽ വിളിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കരുത് എന്നും ഡൽഹിയിലേക്ക് വരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ അനുനയത്തിന് വഴങ്ങാത്ത സുധാകരൻ താൻ മത്സരത്തിൽ നിന്നും പിന്നോട്ടില്ല എന്ന ഉറച്ച നിലപാടിലാണ്.
നിലവിൽ കണ്ണൂരിലെ വീട്ടിലാണ് സുധാകരൻ ഉള്ളത്. പല ജില്ലകളിൽ നിന്നുള്ള സുധാകരന്റെ അനുയായികൾ കണ്ണൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രവർത്തകരെ പ്രകോപിപ്പിച്ച് തെരുവിൽ ഇറക്കരുത് എന്നും രമേശ് ചെന്നിത്തല സുധാകരനോട് ആവശ്യപ്പെട്ടതായാണ് വിവരം. രാഹുൽ ഗാന്ധി വിളിച്ച കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിലേക്ക് വരാനും സുധാകരനോട് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ സീറ്റ് ഉണ്ടെങ്കിൽ മാത്രം ഡൽഹിക്ക് എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സുധാകരൻ.
അതേസമയം, ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടതില്ലെന്നും കെ സുധാകരനെ സ്ഥാനാർത്ഥിയാക്കാമെന്ന് ഉറപ്പ് കൊടുക്കാൻ കഴിയുന്ന വലിയ നേതാവല്ല താനെന്നുമാണ് കഴിഞ്ഞ ദിവസം കെ സുധാകരൻ പ്രതികരിച്ചത്. സ്ഥാനാർത്ഥിയാക്കാമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടുമില്ല. ആരും സ്വയം സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കേണ്ട. താൻ മത്സരിക്കണമോയെന്നന്നതടക്കമുള്ള കാര്യങ്ങൾ പാർട്ടിയാണ് തീരുമാനിക്കുക. പാർട്ടി തീരുമാനിക്കുന്നവരാണ് സ്ഥാനാർത്ഥികൾ അതിന് അപ്പുറത്തേക്ക് ആരും പോകേണ്ടതില്ലെന്നും സതീശൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സുധാകരനെ അനുകൂലിച്ച് നിരവധിയിടങ്ങളിൽ നോട്ടീസുകളും ഫ്ലെക്സുകളും ഉയരുന്നുണ്ട്. വി ഡി സതീശന്റെ പറവൂരിലെ ഓഫീസിനടുത്തും സുധാകരനെ അനുകൂലിച്ച് കൊണ്ട് ഫ്ളക്സുകള്‍ ഉയർന്നിരുന്നു. ഇടപ്പള്ളി, ആലുവ, മൂവാറ്റുപുഴ എന്നിവിടങ്ങളിലും സുധാകരന് അനുകൂലമായ ഫ്ളക്സുകള്‍ ഉയർന്നിരുന്നു.
വാക്കുകള്‍ പാലിക്കപ്പെടേണ്ടതാണ്, ചരിത്രം വാക്ക് പാലിച്ചവരുടേതാണ് എന്ന തലക്കെട്ടിലാണ് പോസ്റ്ററിലെ വാചകങ്ങള്‍ തുടങ്ങുന്നത്. ‘അതും ഉന്നതരായ വ്യക്തികള്‍ നല്കുന്ന വാക്കുകള്‍ പൊന്നിനും, പണത്തിനും പ്രമാണങ്ങള്‍ക്കും അപ്പുറത്തുള്ള ഉറപ്പാണ്. ‘Rahul Ji, I want to contest on the upcoming kerala election.’ ‘Of course, brother. You have my full support-go ahead.’ എന്നാണ് പോസ്റ്ററിലുള്ളത്.
പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ ഈ വാക്ക് മതി, അത് ധര്‍മടത്തോ, മട്ടന്നൂരോ കേരളത്തില്‍ 140 നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കാന്‍ കെ സുധാകരന്റെ ചങ്കുറപ്പ്. അതാണ് 110% എന്നും ഉറപ്പ് എന്നും ഉറക്കെ പറഞ്ഞത്. ബോധ്യങ്ങളില്‍ നിന്നാണ് വാക്കുകള്‍ പുറത്തേക്ക് വരുന്നത്. രാഹുല്‍ ഗാന്ധിയുടെ ഉറപ്പ് കെ സുധാകരന് നെഞ്ചിലേറ്റിയത് പോലെ തന്നെ കേരളത്തിലെ കോണ്‍ഗ്രസുകാരും കെഎസിനെ നെഞ്ചിലേറ്റിക്കഴിഞ്ഞു’; എന്നും പോസ്റ്ററിലുണ്ട്.










Manna Matrimony.Com
Thalikettu.Com






