ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എം പി കങ്കണ റണാവത്ത്. കോൺഗ്രസിന് സ്വയം രക്ഷപ്പെടണമെങ്കിൽ അവർ ആദ്യം ഒരു മികച്ച മുഖം തേടണമെന്നും രാഹുൽ ഗാന്ധിയുടെ പ്രവർത്തനത്തിൽ കോൺഗ്രസ് ലജ്ജിക്കുന്നുവെന്നാണ് താൻ കരുതുന്നതെന്നും കങ്കണ പറഞ്ഞു.
ആരിൽ നിന്നാണ് രാഷ്ട്രീയം പഠിക്കുന്നത് എന്ന ചോദ്യത്തിന്, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് നമ്മൾ പഠിക്കണമെന്നും ഏറ്റവും മികച്ച രാഷ്ട്രീയക്കാരനാണ് അദ്ദേഹമെന്നും എന്നാൽ രാഹുൽ ഗാന്ധിയിൽ നിന്ന് പഠിച്ച പാഠം എന്തുചെയ്യരുത് എന്നതാണെന്നും കങ്കണ പറഞ്ഞു. രാഹുൽ ഗാന്ധി പക്വതയില്ലാത്ത നേതാവാണെന്നും അവിവേകിയാണെന്നും കങ്കണ പറഞ്ഞു.
രാഹുൽ ഗാന്ധിയെ വഷളാക്കപ്പെട്ട കുട്ടി എന്നർത്ഥം വരുന്ന ‘രാജാ ബേട്ട’ എന്നു വിശേഷിപ്പിച്ച കങ്കണ, പാർലമെന്റിൽ പോലും മര്യാദ പാലിക്കാത്ത ആളാണ് രാഹുൽ എന്നും കുറ്റപ്പെടുത്തി. തനിക്ക് അദ്ദേഹത്തോട് ദേഷ്യമില്ല. എന്നാൽ രാഹുൽ ഗാന്ധി രാജ്യത്തിന് തന്നെ അപകടമാണെന്നാണ് താൻ കരുതുന്നത്. ആഗോള വേദിയിൽ പോലും അദ്ദേഹം ഇന്ത്യയെ കുറിച്ച് മോശമായി സംസാരിക്കുകയും രാജ്യത്തെയും സമ്പദ്‌വ്യവസ്ഥയെയും അട്ടിമറിക്കാൻ ശ്രമിക്കുകയുമാണ്. ഇന്ത്യാ വിരുദ്ധ ശക്തികളുടെ കൈകളിലെ ഒരു പാവയാണ് രാഹുൽ. അയാളുടെ ഐ ക്യു എത്ര താഴ്ന്നതാണെന്ന് കണക്കിലെടുക്കുമ്പോൾ, അയാൾ ഒരു വലിയ ഭീഷണിയാണ്. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ, പ്രതിപക്ഷത്താണെങ്കിലും നമ്മൾ ഇതിലും മികച്ച ഒരാളെ അർഹിക്കുന്നുവെന്നും കങ്കണ പറഞ്ഞു.
അതേസമയം ഡൽഹിയിൽ നടന്ന എഐ ഉച്ചകോടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ നടത്തിയ ഷർട്ട് ഊരിയുള്ള സമരത്തെയും കങ്കണ വിമർശിച്ചു. ഇത്തരം സമരങ്ങൾ അപലപനീയമാണ്. രാഹുൽ ഗാന്ധിക്ക് മനോനില തെറ്റിയിരിക്കയാണെന്ന് തോന്നുന്നു. സ്വാതന്ത്ര്യാനന്തരം മഹാത്മാഗാന്ധി കോൺഗ്രസിനെ പിരിച്ചുവിടണമെന്ന് പറഞ്ഞിരുന്നെങ്കിലും ജവഹർലാൽ നെഹ്‌റു അതിന് സമ്മതിച്ചില്ല, എന്നാൽ ഗാന്ധിയുടെ സ്വപ്‌നം പൂർത്തീകരിക്കാൻ രാഹുൽ കോൺഗ്രസിനെ പൂർണമായി നശിപ്പിക്കുമെന്നാണ് താൻ കരുതുന്നത്. കോൺഗ്രസിന് വലിയ ഭാവിയൊന്നും താൻ കാണുന്നില്ല. എന്നാൽ അവർക്ക് സ്വയം രക്ഷപ്പെടണമെങ്കിൽ ആദ്യം രാഹുലിന് പകരം മികച്ച ഒരു മുഖം തേടണമെന്നും കങ്കണ പറഞ്ഞു.










Manna Matrimony.Com
Thalikettu.Com






