കോട്ടയം: കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധം ശക്തമാക്കി കോട്ടയംകാർ. കടകളിലും, ബസുകളിലും ജീവനക്കാർ മുഴുവൻ മാസ്ക് ധരിച്ച് പ്രതിരോധം തീർക്കുന്നു. നാഗമ്പടത്തും മാസ്ക് ധരിച്ചാണ് ബസ് ജീവനക്കാരും കടക്കാരിൽ ഭൂരിഭാഗവും പ്രതിരോധം തീർക്കുന്നത്.
കൊറോണ വൈറസ് കോട്ടയം ജില്ലയെ കൂടുതലായി ബാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. എന്നിരുന്നാൽ പോലും പൊതു ജനങ്ങളുമായി അടുത്തിഴപഴകുന്ന വ്യക്തികൾ എല്ലാവരും മാസ്ക് ഉൾപ്പെടെയുള്ളവ ധരിച്ച് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമാകണം എന്നതാണ് അവലംബിക്കാൻ പറ്റാവുന്ന രീതി. ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യ വിഭാഗത്തിൽ നിന്നും ലഭിക്കുന്ന അറിയിപ്പുകൾ.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കോട്ടയം ജില്ലയില്‍നിന്നുള്ള മൂന്നു പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇതിനു പുറമെ വിദേശ രാജ്യങ്ങളില്‍നിന്നെത്തിയ എട്ടു പേര്‍ക്ക് വീട്ടില്‍ ജനസമ്പര്‍ക്കമില്ലാതെ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ജില്ലയില്‍ 83 പേരാണ് ഹോം ക്വാറന്റയിനില്‍ കഴിയുന്നത്.
കുവൈറ്റില്‍നിന്നെത്തി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. സാമ്പിള്‍ പരിശോധനാ ഫലം ഇന്നു രാവിലെയാണ് ലഭിച്ചതെന്ന് കളക്ടർ അറിയിച്ചു.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട ചികിത്സാ സഹയാത്തിനും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കുമായി ദിശ ഹെല്പ്പ്ലൈന് നമ്പരായ 1056 ലും കോട്ടയം കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കൊറോണ കണ്ട്രോള് റൂമിലും (0481 2581900) ബന്ധപ്പെടാം.
യാത്രാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ തീരുമാനം എടുത്തതായാണ് അറിയുവാൻ കഴിയുന്നത് . ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ നിർബന്ധമായും വിമാനത്താവളങ്ങളിലും മറ്റു കേന്ദ്രങ്ങളിലും സ്വയം റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദ്ദേശം. റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം കർശന നടപടി എടുക്കും. പിഴയും ശിക്ഷാ നടപടിയും ഉണ്ടാകും.
ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ടയിലെ കുടുംബം വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയരാകാത്തതിനെ തുടർന്നാണ് ഇത്. ഇവർ രോഗം മറച്ചുവെച്ചത് മറ്റുള്ളവരിലേക്ക് പടരാൻ കാരണമായി എന്നാണ് സർക്കാർ വിലയിരുത്തൽ. മറച്ചുവെച്ചില്ലെന്നും നിർബന്ധിക്കാതെ തന്നെ ആശുപത്രിയിൽ പോയതെന്നുമുള്ള ഈ കുടുംബത്തിന്റെ അവകാശവാദവും പത്തനംതിട്ട കളക്ടർ തള്ളി. നാട്ടിലെത്തിയ ശേഷം ഇവർ പനിക്ക് മരുന്ന് വാങ്ങിയിരുന്നു. ബന്ധുക്കൾക്ക് രോഗലക്ഷണങ്ങൾ കണ്ട ശേഷം ആരോഗ്യ വകുപ്പ് നിർബന്ധിച്ചാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇവരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും കളക്ടർ അറിയിച്ചു. രോഗം ബാധിച്ചവരുടെ പ്രായമായ മാതാപിതാക്കളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നാളെ തന്നെ ആരംഭിക്കും. കോവിഡ് രോഗബാധ പടരുന്നതിനാൽ എല്ലാ സ്കൂളുകൾക്കും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി. പത്തനംതിട്ട ജില്ലയിൽ പ്രത്യേകം ശ്രദ്ധചെലുത്തും. രോഗലക്ഷണമുള്ളവർക്ക് പ്രത്യേക സൗകര്യമൊരുക്കും. ഐസലേഷനിലുള്ളവർക്ക് സേ പരീക്ഷയ്ക്ക് അവസരമൊരുക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
പത്തനംതിട്ടയിൽ കനത്ത ജാഗ്രത
പത്തനംതിട്ട ജില്ലയിൽ കോവിഡ് 19 ഭീതി വർധിച്ചു വരുന്ന സാഹചര്യത്തിൽ വിപുലമായ പ്രതിരോധനടപടികൾ സ്വീകരിച്ച് പത്തനംതിട്ട ജില്ലാ ഭരണകൂടം. ജില്ലയിലെ രണ്ട് ആശുപത്രികൾ പൂർണമായും ഐസൊലേഷൻ വാർഡുകളാക്കി മാറ്റാനാണ് അധികൃതരുടെ തീരുമാനം. റാന്നിയിലേയും പന്തളത്തേയും രണ്ട് സ്വകാര്യ ആശുപത്രികളാണ് പൂർണമായും ഐസൊലേഷൻ വാർഡാക്കി മാറ്റുന്നത്. നിലവിൽ അടച്ചിട്ടിരിക്കുന്ന ഈ രണ്ട് ആശുപത്രികളും താത്കാലിക ഐസൊലേഷൻ ക്യാംപാക്കി മാറ്റുന്നതിനായി മാനേജ്മെന്റുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സൂചനകൾ .
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും കോവിഡ് 19നെ നേരിടാൻ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കണമെന്ന ആരോഗ്യവിദഗ്ദ്ധരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് താത്കാലിക ക്യാംപുകൾ ക്രമീകരിക്കുന്നതെന്ന് ജില്ലാ കളക്ടർ പിബി നൂഹ് വ്യക്തമാക്കി.
അതേസമയം കോവിഡ് 19 ബാധിതരായിരുന്ന ഇറ്റാലിയൻ പ്രവാസി കുടുംബം സന്ദർശിക്കുകയും അടുത്ത് ഇടപഴക്കുകയും ചെയ്ത കൂടുതൽ പേരെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റും. വീടുകളിൽ നിരീക്ഷണത്തിലുള്ള പത്ത് പേരെയാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്. പ്രവാസികുടുംബത്തിന്റെ കൊല്ലത്തെ എട്ടോളം ബന്ധുക്കളെ നേരത്തെ തന്നെ ഐസൊലേഷൻ ക്യംപുകളിലേക്ക് മാറ്റിയിരുന്നു. നിലവിൽ ഒൻപത് സാംപിളുകളാണ് പത്തനംതിട്ടയിൽ നിന്നും പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്.
കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടുത്ത മൂന്ന് ദിവസത്തേക്ക് അവധി നൽകിയിട്ടുണ്ട്. പത്തനംതിട്ടയിലെ എല്ലാ കെഎസ്ആർടിസി ജീവനക്കാർക്കും മാസ്കുകൾ നിർബന്ധമാക്കിയതായി ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.










Manna Matrimony.Com
Thalikettu.Com






