മലയാളത്തില്‍ മുന്‍നിര താരങ്ങള്‍ക്കൊപ്പവും വമ്പന്‍ ഹിറ്റുകളായ സിനിമയിലും അഭിനയിച്ചെങ്കിലും അഭിനേത്രിയെന്ന നിലയില്‍ സ്റ്റീരിയോടൈപ്പ് റോളുകളില്‍ തളക്കപ്പെടുകയായിരുന്നു ചിത്ര. സൗഹൃദത്തിന്റെ പേരില്‍ അഭിനയിച്ച സിനിമകള്‍ കരിയറിനെ ബാധിച്ചെന്ന് ചിത്ര തന്നെ പറഞ്ഞിട്ടുണ്ട്. ജനുവരിയില്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിത്ര മലയാളത്തിലെ അഭിനയജീവിതത്തെക്കുറിച്ചും സിനിമകളെക്കുറിച്ചും സംസാരിച്ചത്.
ചിത്ര അന്ന് പറഞ്ഞത്
സൗഹൃദത്തിന്റെ പേരില്‍ ചെയ്ത സിനിമകള്‍ സ്വാഭാവികമായും ചിത്രയുടെ കരിയറിനെ ബാധിച്ചിട്ടുണ്ട്. ചില നെഗറ്റീവ് ഷെയ്ഡുള്ള വേഷങ്ങളില്‍ ടൈപ്പ്കാസ്റ്റ്ചെയ്യപ്പെടാന്‍ ആ തിരഞ്ഞെടുപ്പുകള്‍ കാരണമായി. ”മലയാള സിനിമയില്‍ ചെറുതാണെങ്കിലും കരുത്തുറ്റ കഥാപാത്രങ്ങളായിരിക്കും. ചില സിനിമകളില്‍ തുടര്‍ച്ചയായി ഒരേപോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഒന്നോ രണ്ടോ സീനില്‍ മാത്രമായും അഭിനയിച്ചിട്ടുണ്ട്. അതെല്ലാം നല്ല അനുഭവമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ നമ്മളും സംവിധായകനുമായി സൗഹൃദമുണ്ടാവും.
അദ്ദേഹത്തിന്റെ അടുത്ത പടത്തില്‍ ഗസ്റ്റ് റോള്‍ ചെയ്യാമോ എന്ന് ചോദിക്കുമ്പോള്‍ പറ്റില്ലെന്ന് പറയാനാവില്ല. പിന്നീട് അവരുടെ മൂന്നാമത്തെ പടത്തില്‍ നല്ല കഥാപാത്രം തരും. അവരുമായി കോണ്‍ടാക്ട് വിടാതെ അടുപ്പം സൂക്ഷിക്കും. അങ്ങനെ ഒരുപാട് ചെറിയ ചെറിയ റോളുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്.
വേഗം വിവാഹം ചെയ്തയക്കാനുള്ള അച്ഛന്റെ തീരുമാനമാണ് കരിയറില്‍ ഇടവേള സൃഷ്ടിച്ചതെന്ന് മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിത്ര പറഞ്ഞിട്ടുണ്ട്. അപ്പയ്ക്ക് വൃക്കരോഗം ബാധിച്ചപ്പോള്‍ മകള്‍ ഒറ്റക്കാകരുതെന്ന് കരുതിയായിരുന്നു ആ തീരുമാനം. അപ്പയെ സഹായിക്കാനായി നാല് പേരെ നിര്‍ത്തിയാണ് ഷാജി കൈലാസ് ചിത്രം രുദ്രാക്ഷത്തില്‍ അഭിനയിച്ചത്. തിരിച്ചെത്തിയപ്പോള്‍ അപ്പയുടെ അവസ്ഥ രൂക്ഷമായിരുന്നു. അങ്ങനെ തല്‍ക്കാലം സിനിമ വേണ്ടെന്ന് തീരുമാനിച്ചു.
ശശികുമാര്‍ സാറിന്റെ രാജവാഴ്ചയില്‍ അഭിനയിക്കുമ്പോഴാണ് അമ്മയുടെ മരണം. ഞാന്‍ മരിക്കുന്ന രംഗമാണ് ഷൂട്ട് ചെയ്തിരുന്നത്. അവസാന ഷോട്ട് കഴിഞ്ഞപ്പോള്‍ ശശികുമാര്‍ സാര്‍ എന്നോട് വേഗം വസ്ത്രം മാറി വരാന്‍ പറഞ്ഞു. ആ രംഗത്തിന് ശേഷം പാട്ട് ഷൂട്ട് ചെയ്യാനിരിക്കുകയായിരുന്നു. എന്നോട് മദ്രാസില്‍ പോയി വരാനാണ് ശശികുമാര്‍ സാര്‍ പറഞ്ഞത്. ഷൂട്ട് തുടങ്ങാന്‍ രണ്ട് മൂന്ന് ദിവസം കൂടി എടുക്കും വീട്ടില്‍ പോയി റെസ്റ്റ് എടുക്കൂ എന്നായിരുന്ന സാര്‍ പറഞ്ഞത്. എനിക്ക് സംശയമുണ്ടായിരുന്നില്ല. എയര്‍പോര്‍ട്ട് വരെ ലളിത ചേച്ചിയും വന്നു. വീട്ടിലെത്തുമ്പോള്‍ അന്ത്യയാത്രക്ക് തയ്യാറെടുക്കുന്ന അമ്മയുടെ വിറങ്ങലിച്ച ശരീരമാണ് കണ്ടത്. അതേ അവസ്ഥ അപ്പക്കുണ്ടാകരുതെന്ന് കരുതി. അപ്പയുടെ ശുശ്രൂഷ ഞാന്‍ ഏറ്റെടുത്തു. ആ സമയത്തായിരുന്നു എന്റെ വിവാഹം.
സിനിമയിലേക്കുള്ള വരവിനെക്കുറിച്ച് ചിത്ര
അപ്പ റെയില്‍വേയില്‍ ഇലക്ട്രിക്കല്‍ എഞ്ചി നീയറായിരുന്നു. അതുകൊണ്ട്‌ഐ.സി.എഫ് സ്‌ക്കൂളിലാണ്ഞാന്‍ പഠിച്ചി രുന്നത്. അവി ടെ അടുത്തുള്ള റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലാണ്താമസം. ഒരു ദിവസം രാവി ലെ ഞാനും അച്ഛനും കൂടി മൈലാപ്പൂര്‍ കാപാലീ ശ്വരം ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു. അപ്പന്റെ സ്‌കൂ ട്ടറിലായിരുന്നു യാത്ര. പോകുന്നവഴി സിനിമാ ഷൂട്ടിംഗ് നടക്കുന്നതുകണ്ടു. അത്കാണാനുള്ള കൗതുകം കൊണ്ട്ഞങ്ങളും ആ ആള്‍ക്കൂട്ടത്തിനിടയില്‍
കയറിനിന്നു. ഇടയ്‌ക്കെപ്പോഴോ പിറകില്‍ നിന്ന് തള്ളുവന്നപ്പോള്‍ ഞാന്‍ മുന്നോട്ടടിച്ചുവീണു. ആ സമയം കട്ട് എന്നുപറഞ്ഞു കൊണ്ട് സംവിധായകന്‍ അലറിവി ളിച്ചു. ആരാണ് ആ കുട്ടിയെ കടത്തിവിട്ടതെന്ന് സഹായിയോട് ചോദിക്കുന്നുണ്ടായിരുന്നു. അവളെ ഫീല്‍ഡില്‍ നിന്ന് നീക്കാന്‍ പറഞ്ഞു. പെട്ടെന്ന ്ഒരാള്‍ വന്ന്ഞങ്ങളോട ്മാറിനില്‍ക്കാന്‍ ആജ്ഞാപിച്ചു. അതുകേട്ടപ്പോള്‍ ഞാന്‍ അപമാനിക്കപ്പെട്ടതു പോലെ തോന്നി. ഇനി ഷൂട്ടിംഗ്കാണേണ്ട എന്നുപറഞ്ഞു ഞാന്‍ അപ്പായേയും വിളിച്ചുകൊണ്ടുപോയി. വളരെ വിഷമത്തോടെയാണ് അന്ന് അമ്പലത്തിലെത്തിയത്. പ്രാര്‍ത്ഥിച്ചു മടങ്ങും വഴി ഞങ്ങളെ തേടി ഒരാളെത്തി. ഞങ്ങളെ
ലൊക്കേഷനിലേക്ക്കൂട്ടിക്കൊണ്ടുവരാന്‍ സംവിധായകന്‍ ബാലചന്ദര്‍ സാറ് പറഞ്ഞിട്ടു വന്നതാണെന്ന്അയാള്‍ പറഞ്ഞു. ഞങ്ങളൊപ്പം പോയി. നേരത്തെകണ്ട ഷൂട്ടിംഗ് ലൊക്കേഷനിലേക്ക്തന്നെയാണ്അയാള്‍ ഞങ്ങളെ കൊണ്ടുപോയത്.
ഒരു ഷോട്ടില്‍ അഭിനയിക്കാമോയെന്ന്ബാലചന്ദര്‍ സാറ്‌ചോദിച്ചു. എന്നെ അപമാനിച്ച് വിട്ടതല്ലേയെന്ന്ഞാന്‍ തിരിച്ചടിച്ചു. ഫീല്‍ഡില്‍ വീണതുകൊണ്ട്‌ദേഷ്യ പ്പെട്ടതാണെന്നും അതിനുള്ള പ്രായശ്ചിത്തമാണിതെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ഞാനാ ഷോട്ടില്‍ അഭിനയിച്ചു. ശ്രീവിദ്യാമ്മയുടെ കയ്യില്‍ നിന്ന്ഒരു ലെറ്റര്‍ വാങ്ങി രജനി സാറിന്റെ കയ്യില്‍ കൊടുക്കുന്ന ഒരു ഷോട്ടായിരുന്നു അത്. അപൂര്‍വ്വരാഗങ്ങള്‍ എന്നായിരുന്നു ആ സിനിമയുടെ പേര്. അതാണ്എന്റെആദ്യത്തെസിനിമ. എനിക്കന്ന് ആറ് വയസാണ് പ്രായം.
പത്താമുദയം എന്ന സിനിമയിലെ അമ്മിണിക്കുട്ടി, ദേവാസുരത്തിലെ സുഭദ്രാമ്മ, അമരത്തിലെ ചന്ദ്രിക എന്നിവ ചിത്രയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട റോളുകളാണ്.
1965 ഫെബ്രുവരി 25ന് മാധവന്റെയും ദേവിയുടെയും മകളായി ജനിച്ചു. കൊച്ചി ഗവണ്മെന്റ് ഗേഴ്‌സ് സ്‌കൂളിലായിരുന്നു ചിത്ര ആദ്യം പഠിച്ചത്. റെയില്‍വേയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായിരുന്ന അച്ഛന് മൈലാപ്പൂരിലേയ്ക്ക് സ്ഥലം മാറ്റം കിട്ടിയതിനാല്‍ ചെന്നൈയില്‍ ആയിരുന്നു ചിത്ര പഠിച്ചത്. ആറുവയസ്സുള്ളപ്പോള്‍ അപൂര്‍വരാഗങ്ങള്‍ എന്ന തമിഴ് ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ഭിനയിച്ചുകൊണ്ടാണ് സിനിമയില്‍ തുടക്കംകുറിയ്ക്കുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു. സിനിമയില്‍ തിരക്കായതോടെ പത്താംക്ലാസ്സോടെ പഠനം അവസാനിപ്പിച്ചു.
1983-ല്‍ ആട്ടക്കലാശം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായതോടെയാണ് ചിത്ര മലയാളത്തില്‍ പ്രശസ്തയാകുന്നത്. ഒരു നല്ലെണ്ണയുടെ പരസ്യമോഡലായി നിന്നതിനാല്‍ ആ കാലത്ത് ‘നല്ലെണ്ണൈ ചിത്ര’ എന്ന പേരിലും അറിയപ്പെട്ടിരുന്നു. തുടര്‍ന്ന് നൂറോളം മലയാളചിത്രങ്ങളില്‍ ചിത്ര അഭിനയിച്ചു.
പഞ്ചാഗ്‌നി,ഒരു വടക്കന്‍ വീരഗാഥ, അസ്ഥികള്‍ പൂക്കുന്നു,അമരം,ദേവാസുരം.. എന്നിവയിലെ ചിത്രയുടെ വേഷങ്ങള്‍ പ്രേക്ഷക ശ്രദ്ധനേടിയവയാണ്. തെലുങ്കു,കന്നഡ സിനിമകളിലും ചിത്ര അഭിനയിച്ചിട്ടുണ്ടെങ്കിലും, കൂടുതലും അഭിനയിച്ചത് മലയാളം, തമിഴ് സിനിമകളിലാണ്.










Manna Matrimony.Com
Thalikettu.Com







