വനിതാ സംവരണ ഭേദഗതി ബില്‍; വീണ്ടും പ്രതിപക്ഷത്തിന് തിരിച്ചടി, എന്‍സിപി എസ്പി വിഭാഗം പിന്തുണച്ചേക്കും

ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നതില്‍ പ്രതിപക്ഷ നിരയില്‍ ആശങ്കയെന്ന് റിപ്പോര്‍ട്ട്. ബില്ലിനെ പിന്തുണയ്ക്കണം എന്ന നിലപാടിലാണ് എന്‍സിപി ശരത് പവാര്‍ പക്ഷം. സുപ്രിയ സുലെയാണ് ബില്ലിനെ പിന്തുണയ്ക്കണം എന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്നാണ് വിവരം. പാര്‍ലമെന്റില്‍ 37 പ്രതിപക്ഷ എംപിമാര്‍ എന്‍ഡിഎ പക്ഷത്തേക്ക് കൂറുമാറിയതിന് പിന്നാലെയാണ് എന്‍സിപി ശരത് പവാര്‍ വിഭാഗം കൂടി നിലപാട് മാറ്റിയത്. ഡിഎംകെ ബില്ലിനെ പിന്തുണയ്ക്കും എന്നാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്ല് പരിഗണിക്കുമ്പോള്‍ പിന്തുണയ്ക്കാനാണ് നീക്കം നടക്കുന്നത്. എന്‍സി പി (എസ്പി) വിഭാത്തിന് ലോക്‌സഭയില്‍ എട്ട് എംപിമാരും രാജ്യസഭയില്‍ ഒരു എംപിയുമാണുള്ളത്. ഇതിന് പുറമെ ബില്ലില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ആം അദ്മി പാര്‍ട്ടി, ശിവസേന എന്നീ പാര്‍ട്ടികളിലെ വിമത വിഭാഗത്തിന്റെ പിന്തുണയും എന്‍ഡിഎ പ്രതീക്ഷിക്കുന്നുണ്ട്. മഹാരഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വസതിയില്‍ വെച്ച് നോതക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയതോടെയാണ് ശരത് പവാര്‍ വിഭാഗം എന്‍ഡിഎയെ പിന്തുണയ്ക്കുമെന്ന് വിലയിരുത്തലുണ്ടാകുന്നത്.

എന്നാല്‍ ബില്ലിനെ പിന്തുണയ്ക്കുന്നതില്‍ ഇതുവരെയും തീരുമാനമെടുത്തിട്ടില്ലെന്നാണ് സുപ്രിയ സുലെ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ബില്ലിന് പിന്തുണ തേടിക്കൊണ്ട്, എന്‍സിപി (എസ്പി), ഡിഎംകെ എന്നിവയെ ബിജെപി ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ചൊവ്വാഴ്ച രാത്രി പരസ്യമായി പ്രതികരിച്ചിരുന്നു.

ലോക്‌സഭയിലും എല്ലാ സംസ്ഥാന നിയമസഭകളിലും ഡൽഹി നിയമസഭയിലും മൂന്നിലൊന്ന് (33%) സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതാണ് വനിതാ സംവരണ ഭേദഗതി ബില്ല്. പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ 15 വർഷത്തേക്കാണ് ഈ സംവരണം താൽക്കാലികമായി നിശ്ചയിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ പാർലമെന്റിന് ഇത് നീട്ടിനൽകാം. കഴിഞ്ഞ ഏപ്രിലില്‍ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നെങ്കിലും ഭരണഘടനാ ഭേദഗതി വേണ്ടതിനാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് ബില്ല് പാസാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല.

 

Exit mobile version