ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നോർവേയെ തകർത്ത് ഇംഗ്ലണ്ട് സെമിയിൽ. ജൂഡ് ബെല്ലിങ്‌ഹാമിന്റെ ഇരട്ട ഗോളാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.
36-ാം മിനിറ്റിൽ ആൻഡ്രിയാസ് ഷെൽഡറപ്പിലൂടെ നോർവേയാണ് ആദ്യം ഗോൾ ഇടിയത്. ഹാരി കെയ്‌നിൽ നിന്ന് പന്ത് തട്ടിയെടുത്ത ബെർഗിന്റെ നീക്കമാണ് ഗോളിന് വഴിയൊരുക്കിയത്. ശേഷം പന്ത് ലഭിച്ച മാർട്ടിൻ ഒഡെഗാർഡ് അത് ഷെൽഡറപ്പിന് നീട്ടി. ബോക്‌സിന്റെ ഇടതു ഭാഗത്തുനിന്നുള്ള ഷെൽഡറപ്പിന്റെ ഷോട്ട് വലയിൽ. തന്നെ ഫൗൾ ചെയ്‌തെന്ന് കെയ്ൻ വാദിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചു.
ഗോൾ വഴങ്ങിയതോടെ കൂടുതൽ ഉണർന്നുകളിച്ച ഇംഗ്ലണ്ട് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള ഇഞ്ചുറി ടൈമിൽ(45 +2 ) ഗോൾ മടക്കി. ആന്തണി ഗോർഡന്റെ നീക്കമാണ് ഗോളിൽ കലാശിച്ചത്. പന്തുമായി മുന്നേറി ഗോർഡൻ നൽകിയ ക്രോസ് ബെല്ലിങ്ങാം വലയിലെത്തിച്ചു. ഇംഗ്ലണ്ട് ഒപ്പത്തിനൊപ്പം.
പിന്നാലെ ബെല്ലിങ്ങാമിന്റെ പാസിൽ നിന്ന് ഹാരി കെയ്ൻ ഒരു ലോബിലൂടെ വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായി. 55 ാം മിനിറ്റിൽ ടോർബോൺ ഹെഗ്ഗെം ഇംഗ്ലിഷ് വല ചലിപ്പിച്ചെങ്കിലും വാർ പരിശോധനയിൽ റഫറി ഗോൾ നിഷേധിച്ചു. ശേഷം മത്സരം നിശ്ചിത സമയത്ത് 1 -1 സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.
93-ാം മിനിറ്റിലായിരുന്നു ജൂഡിന്റെ വിജയ ഗോൾ. മോർഗാൻ അടിച്ച പവർഫുൾ കിക്ക് നോർവേ ഗോൾകീപ്പർ നൈലാൻ തടഞ്ഞിട്ടു. റീ ബൗണ്ടായി വന്ന പന്ത് ബെല്ലിങ്ങ്ഹാം വലയിലേക്ക് തട്ടിയിട്ടു. ഈ ലോകകപ്പിലെ താരത്തിന്റെ ആറാം ഗോൾ. സെമിഫൈനലിൽ അർജന്റീന-സ്വിറ്റ്സർലാൻഡ് വിജയികളെയായിരിക്കും ഇംഗ്ലണ്ട് നേരിടുക.
