ഫുട്‌ബോള്‍ ലോകകപ്പില്‍ ഒരിക്കല്‍ക്കൂടി പോര്‍ച്ചുഗലിന് കണ്ണീര്‍ മടക്കം. ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്‌പെയിന്‍ എതിരില്ലാത്ത ഒരു ഗോളിനാണ് പറങ്കിപ്പടയെ തോല്‍പ്പിച്ചത്. ഇതോടെ സ്‌പെയിന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ലാണ് (90+1 മിനിറ്റ്) വിജയഗോള്‍പിറന്നത്. പകരക്കാരനായി ഇറങ്ങിയ മൈക്കല്‍ മെറിനോ നേടിയ ഗോളാണ് സ്‌പെയിന് നാടകീയ ജയം സമ്മാനിച്ചത്. ഈ തോല്‍വിയോടെ പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആറാമത്തെയും അവസാനത്തെയും ലോകകപ്പ് പ്രയാണം കണ്ണീരോടെ അവസാനിച്ചു.
മത്സരത്തിന്റെ 11-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് നല്‍കിയ പാസില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഐമെറിക് ലപ്പോര്‍ട്ടെയെ വെട്ടിച്ച് ശക്തമായ ഒരു ഷോട്ട് ഉതിര്‍ത്തെങ്കിലും സ്പാനിഷ് ഗോളി ഉനൈ സിമോണ്‍ അത് തട്ടിയകറ്റി. അവസരങ്ങളെ മുതലെടുക്കാനാകാത്തതാണ് പോര്‍ച്ചുഗലിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. 59-ാം മിനിറ്റില്‍ ജാവോ ഫെലിക്‌സ് നല്‍കിയ ക്രോസില്‍ നിന്ന് റൊണാള്‍ഡോ വോളിക്ക് ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെയാണ് സ്‌പെയിന്റെ പകരക്കാരായ താരങ്ങള്‍ മാന്ത്രികത പുറത്തെടുത്തത്. ഫാബിയന്‍ റൂയിസ് നല്‍കിയ പാസ് സ്വീകരിച്ച പകരക്കാരന്‍ താരം ഫെറാന്‍ ടോറസ് അത് മറ്റൊരു പകരക്കാരനായ മൈക്കല്‍ മെറിനോയ്ക്ക് മറിച്ചുനല്‍കി. മെറിനോ പന്ത് പോര്‍ച്ചുഗല്‍ ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ വലയിലെത്തിച്ചു. ആറ് ലോകകപ്പുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിടവാങ്ങല്‍ മത്സരം ഇതോടെ വലിയ നിരാശയിലാണ് അവസാനിച്ചത്. ക്രിസ്റ്റ്യാനോയുടെ ലോകകപ്പിലെ നേട്ടങ്ങൾ താഴെ വായിക്കാം.
ഫുട്‌ബോള്‍ ചരിത്രത്തില്‍ ആറ് വ്യത്യസ്ത ഫിഫ ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ ഗോള്‍ നേടുന്ന ആദ്യ കളിക്കാരനാണ് റൊണാള്‍ഡോ. 2006, 2010, 2014, 2018, 2022, 2026 വര്‍ഷങ്ങളിലെ ടൂര്‍ണമെന്റുകളില്‍ അദ്ദേഹം ഗോളുകള്‍ നേടിയിട്ടുണ്ട്.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ ലോകകപ്പ് കരിയറില്‍ ആകെ 11 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇതില്‍ 2006-ല്‍ ഒരു ഗോളും, 2010-ല്‍ ഒരു ഗോളും, 2014-ല്‍ ഒരു ഗോളും, 2018-ല്‍ നാല് ഗോളും, 2022-ല്‍ ഒരു ഗോളും, 2026-ലെ ടൂര്‍ണമെന്റില്‍ മൂന്ന് ഗോളും ഉള്‍പ്പെടുന്നു.
തന്റെ ലോകകപ്പ് കരിയറിലെ 11 ഗോളുകളോടെ, ലോകകപ്പ് ചരിത്രത്തില്‍ പോര്‍ച്ചുഗലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററാണ് റൊണാള്‍ഡോ. 2026 ഗ്രൂപ്പ് ഘട്ടത്തില്‍ ഉസ്‌ബെക്കിസ്ഥാനെതിരെ രണ്ട് ഗോളുകള്‍ നേടി, 1966 മുതല്‍ യൂസേബിയോയുടെ കൈവശമുണ്ടായിരുന്ന ഒമ്പത് ഗോളുകളുടെ മുന്‍ റെക്കോര്‍ഡ് അദ്ദേഹം തകര്‍ത്തു.
റൊണാള്‍ഡോ തന്റെ കരിയറില്‍ 26 ലോകകപ്പ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. പോര്‍ച്ചുഗീസ് ദേശീയ ടീമിന്റെ ചരിത്രത്തില്‍ ഏതൊരു കളിക്കാരനും കളിച്ച ഏറ്റവും ഉയര്‍ന്ന ലോകകപ്പ് മത്സരങ്ങളാണിത്.
ഉസ്‌ബെക്കിസ്ഥാനെതിരെ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍, 41 വര്‍ഷവും 138 ദിവസവും പ്രായമുള്ള റൊണാള്‍ഡോ ലോകകപ്പ് ചരിത്രത്തില്‍ ഇരട്ട ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി. 2026 ജൂലൈ 2-ന് ക്രൊയേഷ്യയ്ക്കെതിരായ റൗണ്ട് ഓഫ് 32-ല്‍ പെനാല്‍ട്ടി ഗോളാക്കി മാറ്റിയപ്പോള്‍, 41 വര്‍ഷവും 147 ദിവസവും പ്രായമുള്ള റൊണാള്‍ഡോ ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി.
ക്രൊയേഷ്യക്കെതിരായ ടൂര്‍ണമെന്റിലാണ് റൊണാള്‍ഡോ തന്റെ കരിയറിലെ ആദ്യ ലോകകപ്പ് നോക്കൗട്ട് സ്റ്റേജ് ഗോള്‍ നേടിയത്. അദ്ദേഹത്തിന്റെ മുമ്പത്തെ പത്ത് ലോകകപ്പ് ഗോളുകളും ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിലാണ്.
പുരുഷ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ഗോള്‍ സ്‌കോററാണ് റൊണാള്‍ഡോ. 1994 ലോകകപ്പില്‍ 42 വയസ്സുള്ളപ്പോള്‍ ഗോള്‍ നേടിയ കാമറൂണിന്റെ റോജര്‍ മില്ല മാത്രമാണ് റൊണാള്‍ഡോയ്ക്ക് മുന്നില്‍.
റൊണാള്‍ഡോയുടെ ആദ്യ ലോകകപ്പ് ഗോളിനും ഏറ്റവും പുതിയ ലോകകപ്പ് ഗോളിനും ഇടയില്‍ 20 വര്‍ഷത്തെ ഇടവേളയുണ്ട്. 2006 ജൂണില്‍ ഇറാനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഗോള്‍, 2026 ജൂലൈയില്‍ ക്രൊയേഷ്യയ്ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും അവസാന ഗോള്‍.
പുരുഷ ലോകകപ്പ് ചരിത്രത്തില്‍ സ്വന്തം രാജ്യത്തിനായി ലോകകപ്പ് ഗോള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും ഏറ്റവും പ്രായം കൂടിയ കളിക്കാരനുമായ മൂന്ന് കളിക്കാരില്‍ ഒരാളാണ് റൊണാള്‍ഡോ. ഡെന്‍മാര്‍ക്കിന്റെ മൈക്കല്‍ ലോഡ്രപ്പിനും അര്‍ജന്റീനയുടെ ലയണല്‍ മെസ്സിക്കും ഒപ്പമാണ് അദ്ദേഹം ഈ നേട്ടം പങ്കിടുന്നത്. 2006 ല്‍ തന്റെ ആദ്യ ടൂര്‍ണമെന്റ് ഗോള്‍ നേടുമ്പോള്‍ റൊണാള്‍ഡോയ്ക്ക് 21 വയസ്സും 132 ദിവസവും പ്രായമുണ്ടായിരുന്നു.
പോര്‍ച്ചുഗലിനായി റൊണാള്‍ഡോ ആകെ 146 അന്താരാഷ്ട്ര ഗോളുകള്‍ നേടിയിട്ടുണ്ട്. പുരുഷ അന്താരാഷ്ട്ര ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കരിയര്‍ ഗോളുകള്‍ നേടിയതിന്റെ റെക്കോഡ് ഇതോടെ റൊണാള്‍ഡോയുടെ പേരിലായി
റൊണാള്‍ഡോ തന്റെ കരിയറിലെ 26 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് രണ്ട് അസിസ്റ്റുകള്‍ നേടിയിട്ടുണ്ട്. 2006 ലെ ടൂര്‍ണമെന്റില്‍ ഒരു അസിസ്റ്റും 2014 ലെ ടൂര്‍ണമെന്റില്‍ ഒരു അസിസ്റ്റും ഇതിലുണ്ട്.
