രക്ഷകനായി എമിലിയാനൊ മാര്‍ട്ടിനെസ്; വീണുകിടന്ന ഗോളിയെ ചേര്‍ത്ത് നിര്‍ത്തി വിജയം ആഘോഷിച്ച് മെസി; യഥാര്‍ഥ ക്യാപ്റ്റനെന്ന് സോഷ്യല്‍മീഡിയ

ക്വാര്‍ട്ടരില്‍ നെതര്‍ലാന്‍ഡും അര്‍ജന്റീനയും ഏറ്റുമുട്ടിയപ്പോള്‍ ആവേശം അലകടലായി ഇരമ്പുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തില്‍ അവസാന കിക്കുപോലും ഏറെ നിര്‍ണായകമായിരുന്നു.

നെതര്‍ലാന്‍ഡ്സിന്റെ തുടക്കത്തിലെ ആദ്യ രണ്ട് കിക്കുകള്‍ തടുത്തിട്ട് ഗോള്‍കീപ്പര്‍ എമിലിയാനൊ മാര്‍ട്ടിനെസാണ് ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്ക്ക് ജയം സമ്മാനിക്കാന്‍ കാരണക്കാരനായത്. നാലാം കിക്കെടുത്ത അര്‍ജന്റീനയുടെ എന്‍സോ ഫെര്‍ണാണ്ടസിന് പിഴച്ചിരുന്നു.

ഇതോടെ മത്സരം മുള്‍മുനയിലായി. അര്‍ജന്റീനയുടെ അവസാന കിക്ക് പാഴായാല്‍ മത്സരം സഡന്‍ ഡെത്തിലേക്ക് നീളുമെന്ന അവസ്ഥ വരെ എത്തിയെങ്കിലും. അവസാന കിക്ക് എടുത്ത ലൗട്ടാരോ മാര്‍ട്ടിനെസ് പന്ത് ക്ൃത്യമായി വലയിലെത്തിക്കുകയായിരുന്നു.

വിജയം ഉറപ്പായതോടെ ആര്‍പ്പുവിളികളോടെ അര്‍ജന്റീനന്‍ താരങ്ങള്‍ ലൗട്ടാരോയുടെ അടുത്തേക്ക് ഓടിയടുത്തപ്പോള്‍ ക്യാപ്റ്റന്‍ ലയണല്‍ മെസി തനിച്ച് ആഘോഷിക്കുന്ന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ അടുത്തേക്കായിരുന്നു ഓടിയെത്തിയത്.

ടച്ച് ലൈനിന് അരികിലുണ്ടായിരുന്ന എമിലിയാനോ വിജയാശ്വാസത്തില്‍ ഗ്രൗണ്ടില്‍ കിടക്കുന്നതിനിടെയാണ് മെസി എത്തിയത്. ഓടിവന്ന് എമിലിയാനോയെ എഴുന്നേല്‍പ്പിച്ച് കെട്ടിപ്പിടിക്കുകയായിരുന്നു.

ഇരുവരും വിജയം ആഘോഷിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ക്യാപ്റ്റന്‍ ഇങ്ങനെയായിരിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

Exit mobile version