മാർത്തോമ്മ സഭയിൽ കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്‌കാരം ഡിവൈഎഫ്ഐ നടത്തിയെന്ന് ദേശാഭിമാനി

പത്തനംതിട്ട: കോവിഡ് ബാധിച്ച് മരിച്ച മാർത്തോമ്മ സഭാ വൈദികന്റെ സംസ്‌കാരം ഡിവൈഎഫ്ഐ നടത്തിയെന്ന് ദേശാഭിമാനിയിൽ വാർത്ത. ദേശാഭിമാനിയുടെ ഇന്നത്തെ പത്രത്തിലാണ് ഇത് സംബന്ധിച്ച വാർത്തയും ചിത്രവും വന്നത്. എന്നാൽ സംഭവം നിഷേധിച്ച് മാർത്തോമ്മ സഭ പത്രക്കുറിപ്പിറക്കി. സംസ്കാര ശ്രുശൂഷയുടെ യഥാർത്ഥ ചിത്രങ്ങളും മാർത്തോമാ സഭ പുറത്തു വിട്ടു.

കോവിഡ് ബാധിച്ച് മരിച്ച മലങ്കര മാർത്തോമ്മ സഭ സീനിയർ വൈദികൻ റവ. കെഎം ഐസക്കിന്റെ സംസ്‌കാരം ഡിവൈഎഫ്ഐ വള്ളിക്കോട് മേഖലാ കമ്മറ്റി നേതൃത്വത്തിൽ നടത്തിയെന്നായിരുന്നു വാർത്ത. ജില്ലാ കമ്മറ്റിയംഗം സി സുമേഷ്, മേഖലാ കമ്മറ്റി അംഗങ്ങളായ സിനീഷ്, അർജുൻ, വിജയ്, എന്നിവരുടെ നേതൃത്വത്തിലാണ് സംസ്‌കാരം നടത്തിയതെന്നും വാർത്തയിൽ പറഞ്ഞിരുന്നു. ഇക്കാര്യം നിഷേധിച്ചു കൊണ്ടാണ് മാർത്തോമ്മ സഭാ സെക്രട്ടറി റവ. കെജി ജോസഫ് പ്രസ്താവന നൽകിയിരിക്കുന്നത്.

ഫാ. കെ എം ഐസക്ക് രോഗാവസ്ഥയിൽ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ അഡ്‌മിറ്റ് ആണെന്ന് ഇടവക വികാരി റവ. ഏബ്രഹാം തോമസ് അറിയിച്ചത് മുതൽ മെത്രാപ്പൊലീത്ത തിരുമേനി കാര്യങ്ങൾ അന്വേഷിക്കുകയും സഭാ സെക്രട്ടറി എന്ന നിലയിൽ അച്ചന്റെ ചികത്സയും ആരോഗ്യവും സംബന്ധിച്ച വിവരങ്ങൾ തിരുമേനിയെ അറിയിക്കുകയും ചെയ്തുകൊണ്ടിരുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു. മെയ്‌ 13 ന് രാവിലെ അച്ചന്റെ മരണവാർത്തയറിഞ്ഞ് ആശുപത്രിയിൽ താൻ എത്തി കാര്യങ്ങൾ വിലയിരുത്തി. അതിന് ശേഷം മൃതദേഹം മോർച്ചറിയിൽ വച്ചിട്ടാണ് ഉച്ച കഴിഞ്ഞ് തിരികെ വന്നത്.

മുഴുവൻ ബില്ലുകളും സഭാ ഓഫീസിൽ നിന്നും കൊടുക്കുകയും സംസ്‌ക്കാരത്തിനായുള്ള ക്രമീകരണങ്ങൾ ഡിഎംഓ അടക്കമുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആലോചിക്കുകയും ക്രമീകരിക്കുകയും ചെയ്തു. ലോക്ക് ഡൗണിന്റയും മറ്റു പരിമിതികളുടെയും പശ്ചാതലത്തിൽ കോവിഡ് പ്രൊട്ടോക്കോൾ പ്രകാരമാണ് 15 ലെ ശവസംസ്‌കാരം ഏറ്റവും യോഗ്യമായി നടന്നത്. ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെയും ഡോ ഏബ്രഹാം മാർ പൗലോസ് തിരുമേനിയുടെയും സഭാ സെക്രട്ടറി, മറ്റ് വൈദികർ എന്നിവരുടെയും സാന്നിധ്യത്തിലാണ് അച്ചനു സഭയും കുടുബവും ദേവാലയത്തിൽ വച്ച് യാത്രയയപ്പ് നൽകിയത്.

ഇതിന്റെ ശേഷം യാഥാർഥ്യം മറച്ചു കൊണ്ട് ഒരു രാഷ്ട്രിയ പാർട്ടിയുടെ യുവജന സംഘടന തങ്ങളുടെ നേതൃത്വത്തിലാണ് ശവസംസ്‌കാരം നടത്തിയത് എന്ന വാർത്ത ഒരു പത്രത്തിൽ പ്രസിദ്ധീകരിച്ചതു തികച്ചും ഖേദകരമായ പ്രവർത്തിയാണ്. നാം ഇന്ന് അഭിമുഖീകരിക്കുന്ന ഈ മഹാവ്യാധിയെ വ്യത്യസ്തതകൾക്ക് അതീതമായി ചേർന്ന് നിന്ന് കൊണ്ട് അതിജീവിക്കാൻ ശ്രമിക്കുകയും പരസ്പരം കൈത്താങ്ങുമായി മുൻപോട്ടു നീങ്ങുമ്പോൾ തെറ്റിധാരണാജനകമായ വ്യാജ അവകാശവാദം പ്രചരിപ്പിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം നിരുത്തരവാദപരമായ സമീപനവും വേദനാജനകവുമാണ് എന്ന് സഭാ സെക്രട്ടറി പറയുന്നു.

Exit mobile version