കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പെന്തക്കോസ്ത് സഭക്കെതിരെ ഗുരുതര ആരോപണം; സംഭവം പൊടിയാട്ടുവിള അസ്സംബ്ലീസ്‌ ഓഫ് ഗോഡിൽ; ആരോപണം നിഷേധിച്ച് പാസ്റ്ററും

കൊല്ലം: വാളകം പൊടിയാട്ടുവിളയിൽ കോവിഡ് ബാധിച്ചു മരിച്ച രോഗിയെ സംസ്കരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞ സംഭവം ഏ.ജി സഭയിലെ പാസ്റ്ററുടെയും ഭാരവാഹികളുടെയും കുത്തിത്തിരുപ്പ് മൂലമെന്ന് ബന്ധുക്കളുടെ ആരോപണം.

കോവിഡ് ബാധിച്ച് മരിച്ച പൊടിയാട്ട് വിള ബിജു ഭവനിൽ കുട്ടിയമ്മയുടെ ബന്ധുക്കളാണ് പൊടിയാട്ടുവിള ഏ.ജി സഭക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയത്. പുനലൂർ ന്യൂസ് എന്ന ഓൺലൈൻ മാധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

സഭയിലെ പാസ്റ്ററും ഭാരവാഹികളും ക്രൂരമായി പെരുമാറി എന്നും നാട്ടുകാരെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ഇളക്കി വിട്ടു ബഹളം ഉണ്ടാക്കിച്ചുവെന്നുമാണ് ആരോപണം. കൂടാതെ അനേക വര്‍ഷങ്ങളായി പൊടിയാട്ടുവിള ഏ.ജി സഭാഗം ആയ കുട്ടിയമ്മയെ ക്രിസ്തീയ ആചാരത്തിന് വിരുദ്ധമായി ദഹിപ്പിക്കാന്‍ നിര്‍ബന്ധിച്ചതായും ബന്ധുക്കൾ ആരോപിക്കുന്നു.

പന്ത്രണ്ട് അടി കുഴി എടുത്തു അടക്കുവാന്‍ ആരോഗ്യവകുപ്പും പോലീസും നിര്‍ദേശിച്ചുവെന്നും, കുഴി എടുക്കേണ്ട സ്ഥലവും അടയാളപ്പെടുത്തി തന്നിട്ടും സഭയിലെ ഭാരവാഹികള്‍ അവിടെ അടക്കം ചെയ്യാന്‍ അനുവദിച്ചില്ലെന്നുമാണ് ആരോപണം.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ തങ്ങളെ ഏറെ സഹായിച്ചു എന്നാല്‍ ആപത്തില്‍ കൂടെ നില്കേണ്ട സഭയിലെ ആളുകള്‍ കൂടെ നിന്നില്ല. ഒരു ലക്ഷം രൂപ അടക്കത്തിന് വേണ്ടി പാസ്റ്ററും സഭയിലെ ഭാരവാഹികളും ആവശ്യപ്പെട്ടു. പണം നല്‍കാന്‍ തയ്യാര്‍ ആയപ്പോള്‍ വാക്ക് മാറി. വിവരം ഏ.ജി സംഘടനയിലെ സൂപ്രണ്ടിനെ വിവരം അറിയിച്ചു എങ്കിലും അദ്ദേഹം ഇടപെട്ടില്ല.

സെമിത്തേരിയില്‍ സ്ഥലം ഉണ്ടായിട്ടും ആറ് അടി സ്ഥലത്തിന് ഒരു ലക്ഷം രൂപാ വേണമെന്ന് സഭക്കാർ ആവശ്യപ്പെട്ടുവെന്നും, ചോദിച്ച പണം നല്‍കാം എന്ന് പറഞ്ഞിട്ടും സഭാ നേതൃത്വം വഴങ്ങിയില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

അയിലത്തുകാരുടെ മതിലിനോട് ചേര്‍ന്ന സ്ഥലം നല്‍കിയത് മനപൂര്‍വം പ്രശ്നം ഉണ്ടാക്കാന്‍ എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ക്രിസ്തീയ ആചാര പ്രകാരം അടക്കം ചെയ്യണം എന്നുള്ള സാഹചര്യം ഉണ്ടായിട്ടും അനുവദിച്ചില്ല. ഇന്ന് അസ്ഥി കല്ലറയില്‍ നിക്ഷേപിക്കാന്‍ ബന്ധുക്കള്‍ എത്തിയപ്പോള്‍ പാസ്റ്ററും സഭയിലെ ആളുകള്‍ തുടങ്ങിയവര്‍ പ്രാര്‍ത്ഥിക്കാന്‍ എത്തി എങ്കിലും കുട്ടിയമ്മയുടെ മൂത്ത മകളും ബന്ധുക്കളും അനുവദിച്ചില്ല.

ഇതില്‍ പ്രകോപിതനായ പാസ്റ്റര്‍ “പിടക്കോഴി കൂവുന്നു” എന്ന് പരാമര്‍ശം നടത്തിയതായും സഭയിലെ പ്രമാണികളായ ചിലര്‍ മരിച്ച കുട്ടിയമ്മയുടെ ബന്ധുക്കളെ വീട് കയറി അടിക്കും എന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

എന്നാൽ ആരോപണം അപ്പാടെ നിഷേധിച്ച് സഭാ പാസ്റ്ററും രംഗത്തെത്തി. എ ജി സഭക്ക് മൃതദേഹം അടക്കം ചെയ്യുന്നതിൽ താൽപര്യക്കുറവ് ഇല്ലായിരുന്നുവെന്നും, സ്ഥലവും കൊടുത്തു. എന്നാൽ അടക്കം ചെയ്യുന്നതിൽ നാട്ടുകാരുടെ എതിർപ്പ് മൂലമാണ് ദഹിപ്പിക്കേണ്ടി വന്നത്. ദഹിപ്പിക്കുന്ന കാര്യം കുട്ടിയമ്മയുടെ ബന്ധുക്കളെ ബോധ്യപ്പെടുത്തിയിരുന്നെവെന്നും പാസ്റ്റർ പറഞ്ഞു.

Exit mobile version