അപകടങ്ങളില്‍ നിന്ന് രക്ഷിക്കും ബുള്ളറ്റ് ബാബ: പ്രീതിപ്പെടുത്താന്‍ ബിയര്‍ അഭിഷേകം

ജയ്പൂര്‍: താരങ്ങളോടുള്ള ആരാധന കൂടി അവര്‍ക്കായി ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട് തമിഴ്‌നാട്ടില്‍. അതുപോലെ വാഹനത്തിനായും ഒരു ക്ഷേത്രമുണ്ട് ഇന്ത്യയില്‍. ബുള്ളറ്റിനെ ആരാധിക്കുന്ന ക്ഷേത്രമാണ് ശ്രദ്ധേയമാകുന്നത്. രാജസ്ഥാനിലാണ് ബുള്ളറ്റ് ബൈക്ക് തന്നെ പ്രതിഷ്ഠിച്ച് ആരാധന നടത്തുന്ന ക്ഷേത്രമുള്ളത്. രാജസ്ഥാനിലെ ജോധ്പൂരിനടുത്ത് ഛോട്ടില എന്ന ഗ്രാമത്തിലാണ് ബുള്ളറ്റ് ദൈവമായി ആരാധിക്കപ്പെടുന്നത്.

1991 മുതലാണ് എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ ദൈവാംശം ഉള്ളതായി കണ്ടെത്തി ആരാധന നടത്താന്‍ തുടങ്ങിയത്. ‘ഓം ബന്ന’ അഥവ ‘ബുള്ളറ്റ് ബാബ’ എന്നാണ് വിശ്വാസികള്‍ ബുള്ളറ്റ് ദൈവത്തെ വിളിക്കുന്നത്. ദിവസവും നൂറുകണക്കിന് ഗ്രാമീണര്‍ ഇവിടെയെത്തി ആരാധന നടത്താറുണ്ട്.
സുരക്ഷിതമായ യാത്ര, വണ്ടി വാങ്ങല്‍, വണ്ടി വില്‍ക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ബുള്ളറ്റ് ബാബയുടെ അനുഗ്രഹം തേടിയാണ് ഭക്തജനങ്ങളില്‍ മിക്കവരും എത്താറുള്ളത്. ഓംബനസിംങ്ങ് പാത്താവത്ത് എന്ന വ്യക്തിയുമായി ബുള്ളറ്റ് ബാബയ്ക്ക് ബന്ധമുണ്ട്.

1988 ഡിസംബര്‍ 2ന് അച്ഛന്‍ സമ്മാനമായി നല്‍കിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ സുഹൃത്തുക്കളുമായി കറങ്ങാനിറങ്ങിയതായിരുന്ന യുവാവ്. എതിരെ വന്ന ഒരു ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓംബനസിംങ്ങ് മരണപ്പെട്ടു. അപകടത്തെ തുടര്‍ന്ന് പോലീസ് ബുള്ളറ്റ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച ബുള്ളറ്റ് പിറ്റേ ദിവസമായപ്പോള്‍ കാണാതെയായി. ബുള്ളറ്റ് അവിടെ നിന്നും അപ്രത്യക്ഷമായി പഴയ അപകട സ്ഥലത്തുതന്നെ തിരിച്ചെത്തി. ആരെങ്കിലും കൊണ്ടിട്ടതാകാം എന്നുകരുതി പോലീസ് വീണ്ടും ബുള്ളറ്റിനെ സ്റ്റേഷനിലെത്തിച്ചു. ആരുമെടുക്കാതിരിക്കാന്‍ പെട്രോള്‍ കാലിയാക്കുകയും ചെയ്തു.

എന്നാല്‍ പിറ്റേദിവസവും ആ സംഭവം വീണ്ടും ആവര്‍ത്തിച്ചു, ബുള്ളറ്റിനെ കാണാതായി. വീണ്ടും ബുള്ളറ്റിനെ അപകടസ്ഥലത്ത് നിന്നുതന്നെ കണ്ടെത്തി. ഈ സംഭവമാവര്‍ത്തിച്ചപ്പോള്‍ പോലീസുകാര്‍ ബുള്ളറ്റിനെ ഓംബനസിംങ്ങിന്റെ വീട്ടുകാര്‍ക്ക് തന്നെ തിരികെ കൊടുത്തു. അവരത് ഗുജറാത്തിലുള്ള ഒരാള്‍ക്ക് വിറ്റു. എന്നാല്‍ വീണ്ടും ബുള്ളറ്റ് അവിടെ നിന്നും അപകടസ്ഥലത്തേക്ക് തിരിച്ചെത്തി. അതോടെ ഓംബനസിംങ്ങിനെ ആളുകള്‍ ആരാധിക്കാന്‍ തുടങ്ങി. ഓംബനസിംങ്ങിന്റെ ബുള്ളറ്റിനെ പ്രതിഷ്ഠയായി കണ്ട് ആരാധനയും തുടങ്ങി. ബുള്ളറ്റ് ബാബ എന്നും വിശ്വാസികള്‍ വിളിച്ചുതുടങ്ങി.

ഇതുവഴി കടന്നു പോകുന്നവര്‍ക്ക് ബുള്ളറ്റ് ബാബ തങ്ങളെ കാക്കുന്ന ദൈവമാണ്. ഹോണ്‍ മുഴക്കിയാണ് ബാബയ്ക്ക് വഴിപാട് നേരുക. കാണിക്കയായി മദ്യവും സമര്‍പ്പിക്കാറുണ്ട്. ബുള്ളറ്റ് ബാബയെ സന്ദര്‍ശിക്കാന്‍ ജോധ്പൂരില്‍ വന്‍ തിരക്കാണ് അനുഭവപ്പെടാറുള്ളത്. ബുള്ളറ്റ് ക്ഷേത്രത്തിന് സമീപത്ത് കൂടെ കടന്നുപോകുന്നവര്‍ വണ്ടി നിര്‍ത്തി ഒന്ന് തൊഴുത് പോകണം എന്നാണ് വിശ്വാസം. അല്ലാത്തപക്ഷം അപകടമരണമുണ്ടാകുമെന്നാണ് ഇവിടെയുള്ളവര്‍ വിശ്വസിക്കുന്നത്. ജോധ്പൂരിലെത്തുന്ന സഞ്ചാരികളും ബുള്ളറ്റ് ബാബയെ കുമ്പിടാതെ ഈവഴി കടന്നുപോകാറില്ല. പൂക്കള്‍, കര്‍പ്പൂരം എന്നിങ്ങനെ വേണ്ട ബിയര്‍ കൊണ്ടും ബുള്ളറ്റില്‍ അഭിഷേകം ചെയ്യാറുണ്ട്. ബുള്ളറ്റ് അപകടത്തില്‍പ്പെടുമ്പോള്‍ ഓംബനസിംങ്ങ് മദ്യപിച്ചിരുന്നു. അതുകൊണ്ട് ബുള്ളറ്റിന് മുകളിലൂടെ ബിയര്‍ ഒഴിച്ച് അഭിഷേകം നടത്തിയാല്‍ ബുള്ളറ്റ് ബാബയെ പ്രീതിപ്പെടുത്താം എന്നാണ് ആരാധകരുടെ വിശ്വാസം.

Exit mobile version