കുപ്പിവെള്ള ടാങ്കിനുള്ളില്‍ തല കുടുങ്ങി; തെരുവുനായയ്ക്ക് രക്ഷകരായി അഗ്‌നിരക്ഷാസേന

നെയ്യാറ്റിന്‍കര: വഴിയരികില്‍ ആരോ വലിച്ചെറിഞ്ഞ കുപ്പിവെള്ള ടാങ്കില്‍ തലകുടുങ്ങിയ തെരുവുനായയ്ക്ക് രക്ഷകരായി അഗ്‌നിരക്ഷാസേന. നെയ്യാറ്റിന്‍കര നഗരത്തിലാണ് ദാരുണസംഭവം. മണിക്കൂറുകളാണ് തല ടാങ്കിനുള്ളില്‍ കുടുങ്ങിയ നിലയിലാണ് നായ നടന്നത്. ഒരുമണിക്കൂറോളം വട്ടംചുറ്റിയ ശേഷമാണ് അഗ്‌നിരക്ഷാസേന പ്രവര്‍ത്തകര്‍ക്ക് നായയുടെ കഴുത്തില്‍ കുടുങ്ങിയ പ്ലാസ്റ്റിക് ടാങ്ക് നീക്കാനായത്.

ശനിയാഴ്ചയാണ് തെരുവുനായയുടെ കഴുത്തില്‍ കുപ്പിവെള്ള ടാങ്ക് കുടുങ്ങിയത്. ഇക്കാര്യമറിഞ്ഞ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സിവില്‍ സ്റ്റേഷന്‍ പരിസരത്തെത്തി തിരച്ചില്‍ നടത്തി. എന്നാല്‍ സേനാംഗങ്ങളെ കണ്ട് ഈ നായ ഓടി രക്ഷപ്പെടുകയായിരുന്നു. വൈകിയതോടെ ഇവര്‍ തിരച്ചില്‍ നിര്‍ത്തലാക്കി.

ഞായറാഴ്ച ഒന്‍പതരയോടെ നെയ്യാറ്റിന്‍കര കോടതി റോഡിലെ ഒരുവാഹനത്തിന് അടിയില്‍ ഈ നായയെ കണ്ടെത്തി. തുടര്‍ന്ന് വീണ്ടും അഗ്‌നിരക്ഷാസേനയെത്തി. ഇവരെത്തിയെങ്കിലും കഴുത്തില്‍ കുടുങ്ങിയ ടാങ്കുമായി നായ നഗരത്തിലൂടെ ഓടി. വിടാതെ സേനാംഗങ്ങളും കൂടെ ഓടി.

ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പോലീസ് സ്റ്റേഷന്‍ റോഡ്, ഗേള്‍സ് സ്‌കൂള്‍ വഴി അവസാനം ആശുപത്രി കവലയില്‍ എത്തി. ഇവിടെവെച്ച് നായയുടെ കഴുത്തില്‍ കുരുക്കെറിഞ്ഞ് പിടിക്കുന്നതിനിടെ കഴുത്തിലെ ചെറുടാങ്ക് ഇളകി തെറിച്ചുപോയി. ഇതോടെ നായ അവിടെനിന്നും രക്ഷപ്പെട്ടുപോയി.

നെയ്യാറ്റിന്‍കര അഗ്‌നിരക്ഷാസേന യിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പദ്മകുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജി.എല്‍.പ്രശാന്ത്, ജയകൃഷ്ണന്‍, സോണി, ഷിബിന്‍രാജ്, ഹോംഗാര്‍ഡ് ശിവകുമാര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.

Exit mobile version