എല്ലാവരും മണ്ണിൽ നിന്ന് കാഴ്ച കാണുമ്പോൾ സൂരജ് സുകുമാരൻ മാനത്തുനിന്നുള്ള കാഴ്ചയാണ് കാണുന്നത്

എല്ലാവരും മണ്ണിൽ നിന്ന് കാഴ്ച കാണുമ്പോൾ സൂരജ് സുകുമാരൻ മാനത്തുനിന്നുള്ള കാഴ്ചയാണ് കാണുന്നത്. കാരണം സൂരജിന്റെ കണ്ണുകളായ ഡ്രോൺ ക്യാമറ കൺതുറക്കുന്നത് ആകാശച്ചെരുവുകളിലാണ്.പള്ളിക്കത്തോട് സ്വദേശി സൂരജ് 2015ലാണ് ആകാശത്തിന്റെ അന്തമില്ലാത്ത കാഴ്ചകളിലേയ്ക്ക് ഒരു പട്ടം പോലെ ഡ്രോൺ പറപ്പിച്ചുതുടങ്ങിയത്. വിദേശത്തുനിന്നും നാട്ടിൽ നിന്നുമുള്ള പാർട്സ് കൊണ്ടുവന്ന് സ്വയം നിർമിച്ചതാണ് ആദ്യം പറപ്പിച്ച ഡ്രോൺ.

വിവാഹ ഫൊട്ടോഗ്രഫി രംഗത്ത് ഡ്രോൺ തരംഗമായ കാലത്ത് ദിവസം മൂന്നു വിവാഹം വരെ ഡ്രോണിൽ ഷൂട്ട് ചെയ്തിരുന്നുവെന്നു സൂരജ് പറയുന്നു. കാലം മാറിയോടെ സൂരജ് കളവും മാറി. സിനിമയിലേക്കായി കണ്ണ്. ഇതുവരെ 121 സിനിമകൾക്ക് ഡ്രോൺ പറപ്പിച്ചു. കുഞ്ചാക്കോ ബോബന്റെ ‘ഷാജഹാനും പരീക്കുട്ടിയും’ എന്ന സിനിമയിൽ തുടങ്ങി ‘ക്രിസ്റ്റഫറിൽ’ എത്തിനിൽക്കുന്നു ആ പറക്കൽ. ലൂസിഫർ, ആറാട്ട്, മധുരരാജ, കാപ്പ, കടുവ, പാപ്പൻ, റോഷക്, സിബിഐ 5, അയ്യപ്പനും കോശിയും, ഷൈലോക്ക്, പ്രീസ്റ്റ്, റാം, ഇട്ടിമാണി… ലിസ്റ്റ് നീളുകയാണ്.

പീറ്റർ ഹെയ്നിന്റെ നിർദേശം അനുസരിച്ച് മധുരരാജയ്ക്കായി പരുന്തിന്റെ വ്യൂ പോയിന്റിൽ ഡ്രോൺ പറത്തിയതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ ശ്രമമെന്നു സൂരജ് ഓർക്കുന്നു. സൂരജിന്റെ ഡ്രോൺ വണ്ട് മൂളിപ്പറക്കും പോലെ പറന്നു പൊങ്ങുന്നു, മാനത്തെ വെള്ളിമേഘങ്ങൾക്കിടയിലൂടെ, പുതിയ കാഴ്ച കാട്ടിത്തരാൻ…

Exit mobile version