നിയമസഭാ തിരഞ്ഞെടുപ്പ്: തപാല്‍ വോട്ടിന് 17 വരെ അപേക്ഷിക്കാം

നിയമസഭാ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റിന് അര്‍ഹതയുള്ള സമ്മതിദായകര്‍ക്ക് മാര്‍ച്ച് 17 വരെ അപേക്ഷ നല്‍കാമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍മാരായ കളക്ടര്‍മാര്‍ അറിയിച്ചു. 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ശാരീരിക വൈകല്യമുള്ളവര്‍, കോവിഡ് പോസിറ്റിവായും നിരീക്ഷണത്തിലും കഴിയുന്നവര്‍ എന്നിവരുടെ പേര് വോട്ടര്‍ പട്ടികയിലുണ്ടെങ്കില്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കും.

പോസ്റ്റല്‍ വോട്ടിനായി ഫോം 12-ഡിയില്‍ റിട്ടേണിങ് ഓഫിസര്‍ക്ക് സമ്മതിദായകന്‍ അപേക്ഷ നല്‍കണം. തിരഞ്ഞെടുപ്പ് ചുമതലയുള്ള ബ്ലോക്ക് ലെവല്‍ ഓഫിസര്‍മാര്‍ അപേക്ഷാ ഫോം സമ്മതിദായകരുടെ വീട്ടില്‍ നേരിട്ടെത്തിക്കുകയും തിരികെ വാങ്ങുകയും ചെയ്യും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി മുതല്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന തീയതിക്കു ശേഷമുള്ള അഞ്ചു ദിവസങ്ങള്‍ക്കകമാണു തപാല്‍ വോട്ടിന് അപേക്ഷിക്കാനുള്ള സമയം. വിജ്ഞാപനം മാര്‍ച്ച് 12നു വരുന്നതിനാല്‍ പിറ്റേന്നു മുതലുള്ള അഞ്ചു ദിവസം തികയുന്ന മാര്‍ച്ച് 17 വരെയാകും അപേക്ഷകള്‍ സ്വീകരിക്കുക.

മാര്‍ച്ച് 17നു ശേഷം തപാല്‍ വോട്ട് അനുവദിക്കില്ല. ഈ തീയതിക്കു ശേഷം കോവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റൈനിലാകുകയോ ചെയ്യുന്നവര്‍ക്ക് പോളിങ് ദിവസം വോട്ടെടുപ്പിന്റെ അവസാന ഒരു മണിക്കൂറില്‍ പിപിഇ കിറ്റ് ധരിച്ചു നേരിട്ടു ബൂത്തിലെത്തി വേട്ട് ചെയ്യാം. തപാല്‍ വോട്ടിനുള്ള അപേക്ഷകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ തുടങ്ങി. ശാരീരിക വൈകല്യം മൂലം പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കുന്നവര്‍ ഫോം 12ഡിയോടൊപ്പം അതു തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കണം. കോവിഡ് രോഗികളായവരും ക്വാറന്റൈനില്‍ കഴിയുന്നവരും മെഡിക്കല്‍ ഓഫിസറുടെ സര്‍ട്ടിഫിക്കറ്റും അപേക്ഷയ്‌ക്കൊപ്പം നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം റിട്ടേണിങ് ഓഫിസര്‍ ബാലറ്റ് പേപ്പറുകള്‍ സമ്മതിദായകന്റെ അടുത്ത് എത്തിക്കും. ഇവര്‍ക്കു ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല. സമ്മതിദായകനെക്കൊണ്ടു വോട്ട് ചെയ്യിച്ചു ബാലറ്റ് പേപ്പര്‍ തിരികെ വാങ്ങുന്നതിന് പ്രത്യേക പോളിങ് ഉദ്യോഗസ്ഥരെ നിയോഗിക്കും.

Exit mobile version