ഫാ. മാത്യു നായ്ക്കംപറമ്പിലിനെ തള്ളി കത്തോലിക്കാ സഭ; സി. അഭയക്കെതിരെ നടത്തിയ പരാമർശത്തിൽ നടപടിക്ക് സാധ്യത;

കൊച്ചി: സിസ്റ്റർ അഭയയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കത്തോലിക്ക സഭയിലെ ധ്യാനഗുരു ഫാ.മാത്യു നായ്ക്കം പറമ്പിലിനെതിരെ കടുത്ത നടപടിക്ക് കേരള കത്തോലിക്ക മെത്രാൻ സമതിയുടെ ശുപാർശ. നായ്ക്കം പറമ്പിലിൻ്റെ സന്യാസസഭ ഉൾപ്പെട്ട സീറോ മലബാർ സഭാ സിനഡിലും ഇദ്ദേഹത്തിനെതിരെ കടുത്ത വിമർശനം ഉയർന്നു.

സിസ്റ്റർ അഭയയെ വീട്ടിൽ നിന്ന് ലൈംഗിക പീഡനത്തിനിരയായവളായും , ഭ്രാന്തിയായും ചിത്രീകരിച്ച നായ്ക്കം പറമ്പിലിനെതിരെ നിയമ നടപടിക്ക് പല അൽമായ സംഘടനകളും ഒരുങ്ങുന്നതിനിടെയാണ് കത്തോലിക്കാ സഭയുടെ ഈ നടപടി.

കേരള കത്തോലിക്കാ സഭയുടെ കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിൻ്റെ മാർപാപ്പ എന്നാണ് ധ്യാനഗുരു മാത്യു നായ്ക്കം പറമ്പിൽ അറിയപ്പെടുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഇദ്ദേഹം സിസ്റ്റർ അഭയ ക്കെതിരെ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് പൊതുസമൂഹത്തിൽ നിന്ന് ഉയർന്നു വന്നത്.

വിശ്വാസി സമൂഹം വൈദികരെയും , മെത്രാൻമാരെയും നേരിൽ കണ്ടും മറ്റും പ്രതികരണങ്ങൾ അറിയിച്ചതോടെ സഭാനേതൃത്വം കടുത്ത പ്രതിരോധത്തിലായി. സഭാ നേതൃത്വം നടപടി എടുത്തില്ലങ്കിൽ പരസ്യ പ്രതികരണത്തിനിറങ്ങുമെന്ന് കന്യാസ്ത്രി സമൂഹങ്ങളും സഭാനേതൃത്വത്തിന് കത്ത് നൽകിയിരുന്നു.

കുറച്ച് ദിവസങ്ങളായി നടക്കുന്ന സിറോ-മലബാർ സഭാ സിനഡിലും ഈ വിഷയം ചർച്ചയായി. നായ്ക്കം പറമ്പിൽ അംഗമായ വി.സി. കോൺഗ്രിയേഷൻ സീറോ മലബാർ സഭയുടെ കീഴിലാണ്. വിഷയം കൈവിട്ട് പോകുമെന്ന സ്ഥിതി വന്നതോടെ ഫാദർ നായ്ക്കം പറമ്പനെ തള്ളി പറഞ്ഞും , നടപടിക്ക് ശുപാർശ ചെയ്യ്തും കേരള കത്തോലിക്ക മെത്രാൻ സമിതി രംഗത്തെത്തി.

പ്രബോധനങ്ങളും വെളിപ്പെടുത്തലുകളും നടത്താൻ വ്യക്തിപരമായി സ്വാതന്ത്ര്യമുള്ളപ്പോഴും സഭയുടെ വിശ്വാസത്തിന് എതിരായി നിലപാട് സ്വീകരിക്കരുതെന്നും കെ സി ബിസി ധ്യാനഗുരുക്കൻമാർക്ക് നിർദേശം നൽകി.

മൂന്നു പതിറ്റാണ്ടിലേറെ കേരള മനസാക്ഷിയുടെ മുൻപിൽ നീതി നിക്ഷേധത്തിൻ്റെ ഇരയായി നിലകൊണ്ട സി.അഭയയെക്കുറിച്ച് കത്തോലിക്ക സഭയിലെ ഈ പുരോഹിതൻ്റെ വാക്കുകൾ ഞെട്ടലോടെയാണ് വിശ്വാസികളും പൊതു സമൂഹവും കേട്ടത്. സിസ്റ്റർ അഭയ നന്നേ ചെറുപ്പത്തിലെ വീട്ടിൽ വെച്ച് സ്ഥിരമായി ലൈംഗിക പീഡനത്തിന് ഇരയായെന്നും ഇതിനെ തുടർന്ന് ജീവിതകാലം മുഴുവൻ ഭ്രാന്തിയായാണ് ജീവിച്ചതെന്നും പറയുന്ന നായ്ക്കം പറമ്പൻ സി.അഭയ മരണ ശേഷം ദുരാത്മാവായ് നടക്കുകയാണെന്നും ആരോപിച്ചിരുന്നു.

മരിച്ച ശേഷവും ഇഷ്ടമില്ലാത്തവരെ വേട്ടയാടാൻ ഒട്ടും മടിയില്ലാത്തവരാണ് പുരോഹിതരെന്നതിൻ്റെ തെളിവാണ് നായ്ക്കം പറമ്പൻ്റെ ഈ വെളിപാടെന്നാണ് വിശ്വാസി സമൂഹം പോലും പറയുന്നത്.

കോഴിക്കോട് വന്ന നിപയെ തുരത്തിയത് താനാണെന്ന അവകാശവാദവുമായി ഇദ്ദേഹം മുൻപെത്തിയിരുന്നു. ഒട്ടേറെ വിവാദങ്ങൾക്ക് ഇടയാക്കിയ ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ സ്ഥാപകരിലൊരാൾ കൂടിയാണ് ഫാ. നായ്ക്കം പറമ്പൻ.

Exit mobile version