എഴുന്നേറ്റ് നടക്കുന്നത് ഭഗവല്‍ സിംഗ് കാരണം! പണത്തിനോട് ആര്‍ത്തിയില്ലാത്ത പാവം വൈദ്യനായിരുന്നു; എങ്ങനെ കൊലയാളിയായെന്ന ചോദ്യവുമായി ലോട്ടറി വില്‍ക്കുന്ന ശാന്ത

പത്തനംതിട്ട: പണത്തിനോട് ആര്‍ത്തിയില്ലാത്ത പാവം വൈദ്യരായിരുന്നു. എങ്ങനെ ഭഗവല്‍ സിങ് കൊലപാതകി ആയതെന്നാണ് ലോട്ടറി കച്ചവടം നടത്തി ജീവിക്കുന്ന ശാന്ത ചോദിക്കുന്നത്.

57കാരിയായ ശാന്തയുടെ ശരീരമാസകലം അപകടത്തില്‍ ചതവു പറ്റിയിരുന്നു. ഇതിനുള്ള ചികിത്സയ്ക്കായി പലതവണ ശാന്ത ഭഗവല്‍ സിങിന്റെ വീട്ടിലെത്തിയിരുന്നു. അന്നൊക്കെ പാവമായി പെരുമാറിയിരുന്ന ഭഗവല്‍ സിങിന്റെ മനസ് മാറി നരഭോജി ആയതെങ്ങനെയാണ് എന്നാണ് ശാന്ത ചോദിക്കുന്നത്.

ഇന്നലെ ഭഗവല്‍ സിംഗിനേയും ഭാര്യ ലൈലയേയും തെളിവെടുപ്പിനെത്തിച്ചിരുന്നു. ഈ സമയത്താണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് നടത്തിയ ചികിത്സയെ കുറിച്ച് ശാന്ത സംസാരിച്ചത്. നിര്‍മ്മാണ തൊഴിലാളിയായ ജോലി ചെയ്തിരുന്ന ശാന്തയ്ക്ക് ഒരു വീടിന് മുകളില്‍ നിന്നും താഴെ വീണാണ് പരിക്കേറ്റത്. ശരീരമാസകലം ചതവുപറ്റിയ ശാന്ത ഇതിനായുള്ള ചികിത്സയ്ക്കായാണ് ഭഗവല്‍ സിംഗിന്റെ അടുത്ത് എത്തുന്നത്. 14 ദിവസം ഭഗവല്‍സിങാണ് തിരുമ്മു ചികിത്സ നടത്തിയതെന്നും ഒരിക്കല്‍പ്പോലും തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും ശാന്ത പറയുന്നു.

കൂടാതെ, ഭഗവല്‍ വൈദ്യരില്ലാത്ത സമയത്ത് ഭാര്യയും ചികിത്സ നടത്തിയിട്ടുണ്ട്. ചികിത്സയ്ക്കുശേഷം ഭഗവല്‍സിംഗ് പണം ചോദിച്ചുവാങ്ങിയിട്ടില്ലെന്നും കൈയിലുളളത് കൊടുത്താല്‍ മതിയെന്നതാണ് രീതിയെന്നും ശാന്ത പറയുന്നു. ഈ കാരണത്താല്‍ പാവങ്ങളായിട്ടുള്ളവര്‍ ഇവിടെ ചികിത്സയ്‌ക്കെത്തുന്നത് പതിവാണെന്നും ശാന്ത പറഞ്ഞു.

താന്‍ ഭഗവല്‍ സിംഗിന്റെ ചികിത്സ കാരണമാണ് എഴുന്നേറ്റ് നടക്കാന്‍ തുടങ്ങിയത്. വീഴ്ചയെ തുടര്‍ന്ന് വയ്യാതായ ശാന്ത ലോട്ടറിക്കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. അതേസമയം, തന്നെപ്പോലെ ലോട്ടറി വിറ്റ് ജീവിതം നയിച്ചവരെയാണ് ഭഗവല്‍സിംഗും ഭാര്യയും വ്യാജസിദ്ധനും കൊലപ്പെടുത്തിയതെന്ന് ശാന്തയ്ക്ക് വിശ്വസിക്കാനാകുന്നില്ല.

Exit mobile version