പിഞ്ചുകു‍ഞ്ഞിനെ ഹോട്ടൽ മുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മൂമ്മ പള്ളിമുക്കിലെ ലോഡ്ജിൽ കുഴഞ്ഞുവീണു മരിച്ചു

കൊച്ചി ∙ പിഞ്ചുകു‍ഞ്ഞിനെ ഹോട്ടൽ മുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മൂമ്മ പള്ളിമുക്കിലെ ലോഡ്ജിൽ കുഴഞ്ഞുവീണു മരിച്ചു. അങ്കമാലി പാറക്കടവ് കോടുശേരി പി.എം.സിപ്സിയാണ് (50) മരിച്ചത്. മരണത്തിൽ അസ്വാഭാവികതയില്ലെന്നു സെൻട്രൽ പൊലീസ് പറഞ്ഞു

കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുകയായിരുന്ന സിപ്സി ജാമ്യത്തിൽ ഇറങ്ങിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ജോൺ ബിനോയി ഡിക്രൂസിനൊപ്പം പള്ളിമുക്കിലെ ലോഡ്ജിലെത്തിയ സിപ്സി 22നു രാത്രി കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിൽ ഹൃദയാഘാതമാണു മരണകാരണമെന്നാണു കണ്ടെത്തിയത്. തുടർന്നു നടപടികൾ പൂർത്തിയാക്കി ഇന്നലെ രാവിലെ മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി.

കലൂരിലെ ലോഡ്ജ് മുറിയിൽ കഴിഞ്ഞ മാർച്ച് എട്ടിനാണു സിപ്സിയുടെ മകന്റെ മകളെ ലോഡ്ജ് മുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. സിപ്സിക്ക് ഒപ്പമുണ്ടായിരുന്ന കാമുകൻ ജോൺ ബിനോയി ഡിക്രൂസാണു കൊലപാതകം നടത്തിയതെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സിപ്സിയെ തിരുവനന്തപുരത്തുനിന്നു പിന്നീട് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ പിതാവ് സജീവിനെയും കേസിൽ അറസ്റ്റ് ചെയ്തിരുന്നു.

Exit mobile version