‘കൊലക്കേസ് പ്രതിയായ പിണറായിക്ക് മുഖ്യമന്ത്രിയാകാമെങ്കില്‍ കുഞ്ഞനന്തന്റെ ചരമദിനം സിപിഐഎം ആചരിക്കുന്നതില്‍ എന്താണ് തെറ്റ്?’;പരിഹസിച്ച് കെ സുധാകരന്‍

സിപിഐഎം കുഞ്ഞനന്തന്റെ അനുസ്മരണം സംഘടിപ്പിച്ചതിനെതിരെ പരിഹാസവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കൊലക്കേസ് പ്രതിയായ പിണറായി വിജയന് മുഖ്യമന്ത്രിയാകാമെങ്കില്‍ സിപിഐഎമ്മിന് കുഞ്ഞനന്തന്റെ ചരമദിനവും ആചരിക്കാമെന്നായിരുന്നു സുധാകരന്റെ പരിഹാസം. തന്റെ മുഖം കണ്ടാല്‍ ചിരിക്കാത്ത ആളാണ് മുഖ്യമന്ത്രി. കൊവിഡ് മഹാമാരി പിണറായി വിജയന് ലഭിച്ച അനുഗ്രഹമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കൊവിഡ് പ്രതിരോധത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ് പിണറായി ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുതിയ കെപിസിസി അധ്യക്ഷനായി ഈ മാസം 16നാണ് കെ സുധാകരന്‍ ഔദ്യോഗികമായി ചുമതല ഏല്‍ക്കുന്നത്. ഗ്രൂപ്പ് രാഷ്ട്രീയം ഇനി കോണ്‍ഗ്രസിനുള്ളില്‍ നടപ്പില്ലെന്നും ഗ്രൂപ്പുകള്‍ അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരുടെയെങ്കിലും ഭാഗത്തുനിന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടായാല്‍ നിഷ്‌കരുണം നടപടിയെടുക്കുമെന്നാണ് പുതിയ കെപിസിസി അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

കോണ്‍ഗ്രസിന്റെ സംഘടനാ തലത്തില്‍ താഴേത്തട്ടു മുതല്‍ അഴിച്ചു പണി നടത്തി പുത്തനുണര്‍വ് നല്‍കുമെന്ന് സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ അച്ചടക്കം ഉറപ്പു വരുത്തുമെന്നും അച്ചടക്കമുള്ള ഒരു പാര്‍ട്ടിയുമായി നാളെ കോണ്‍ഗ്രസിനെ നിങ്ങള്‍ക്ക് കാണാനാവുമെന്നും കെ സുധാകരന്‍ പ്രഖ്യാപിച്ചു.

‘അഭിപ്രായ വ്യത്യാസമുള്ള കോണ്‍ഗ്രസിലെ നേതാക്കളെ ഒറ്റ മനസ്സായി, ഒറ്റക്കെട്ടായി വരും നാളുകളില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് കരുത്ത് പകരുമെന്ന് ഉറപ്പുണ്ടാക്കിയെടുക്കാന്‍ എനിക്ക് സാധിച്ചു. ഈ പ്രസ്ഥാനത്തിലൂടെ ഈ നാടിന് വേണ്ടി ഒരുപാട് അതുല്യമായ സംഭാവനകള്‍ നല്‍കിയ സമുന്നത കോണ്‍ഗ്രസ് നേതാക്കള്‍ എന്നോടൊപ്പമുണ്ട്. എതിര്‍പ്പിന്റെ ഒരു ചലനവും കോണ്‍ഗ്രസിനകത്തില്ല. സംഘടനാ ദൗര്‍ബല്യങ്ങലെല്ലാം പരിഹരിക്കും. പുനസംഘടനയിലൂടെ താഴെത്തട്ട് മുതല്‍ മേലെത്തട്ട് വരെ പുതിയ നേതൃത്വം കൊണ്ടുവരും. ഒരു സെമി കേഡര്‍ സംവിധാനത്തിലുള്ള പാര്‍ട്ടി ഉണ്ടാക്കും. ജനങ്ങളുമായി അഭേദ്യമായ ബന്ധമുണ്ടാക്കാനുള്ള സംവിധാനങ്ങളുണ്ടാക്കും. അച്ചടക്ക സമിതിയുണ്ടാവും. അച്ചടക്കം നിലനില്‍ക്കും. അച്ചടക്കമുള്ള ഒരു പാര്‍ട്ടിയി കോണ്‍ഗ്രസിനെ നിങ്ങള്‍ക്ക് കാണാം എന്ന് ഉറപ്പ് പറയുന്നു. ഈ നേട്ടങ്ങള്‍ എല്ലാ നേടിയെടുക്കണമെങ്കില്‍ മാധ്യമ പിന്തുണ എനിക്കാവശ്യമാണ്,’ കെ സുധാകരന്‍ പറഞ്ഞു.

Exit mobile version