സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം: വേദിയില്‍ വച്ച് കഴുത്തിന് കുത്തേറ്റു

ന്യൂയോര്‍ക്ക്: പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം. ന്യൂയോര്‍ക്കിലെ ചൗതക്വ ഇന്‍സ്റ്റിട്യൂട്ടില്‍ സംസാരിക്കുമ്പോഴായിരുന്നു ആക്രമണം. വേദിയിലേക്ക് കയറി വന്ന അക്രമി സല്‍മാന്‍ റുഷ്ദിയുടെ കഴുത്തിന് കുത്തുകയായിരുന്നു. രണ്ട് തവണ കുത്തേറ്റതോടെ റുഷ്ദി നിലത്ത് വീണു.

ചൗതക്വ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിപാടിയില്‍ പ്രഭാഷണത്തിനായി അവതാരകന്‍ ക്ഷണിച്ചതിനു തൊട്ടുപിന്നാലെ ഒരാള്‍ സ്റ്റേജില്‍ കയറി റുഷ്ദിയെ മുഖത്ത് ഇടിക്കുകയോ കുത്തുകയോ ചെയ്യുകയായിരുന്നെന്നാണ് വിവരം. സ്റ്റേജില്‍ വീണ റുഷ്ദിയെ പ്രഥമശുശ്രൂഷകള്‍ക്കു ശേഷം ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില സംബന്ധിച്ച് കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. അക്രമിയെ സംഭവസ്ഥലത്തുവച്ച് പോലീസ് പിടികൂടി.

ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരനാണ് എഴുപത്തഞ്ചുകാരനായ സല്‍മാന്‍ റുഷ്ദി. കഴിഞ്ഞ 20 വര്‍ഷമായി യുഎസിലാണ് താമസം. 1981ല്‍ പുറത്തുവന്ന ‘മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍’ എന്ന നോവലിലൂടെയാണ് സല്‍മാന്‍ റുഷ്ദി ലോകപ്രസിദ്ധിയിലേക്കുയര്‍ന്നത്. ഈ പുസ്തകത്തിന് ബുക്കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ‘ദ് സാറ്റാനിക് വെഴ്സസ്’ എന്ന പുസ്തകത്തിന്റെ പേരില്‍ 1980കളുടെ അവസാനം മുതല്‍ റുഷ്ദിക്കു വധഭീഷണിയുണ്ട്.

1988ല്‍ പുസ്തകം ഇറാനില്‍ നിരോധിച്ചു. റുഷ്ദിയെ കൊല്ലുന്നവര്‍ക്കു മൂന്നു മില്യന്‍ യുഎസ് ഡോളര്‍ പാരിതോഷികം ഇറാന്റെ പരമോന്നത നേതാവ് 1989 ഫെബ്രുവരി 14ന് പ്രഖ്യാപിച്ചിരുന്നു. മതനിന്ദ ആരോപിച്ചായിരുന്നു പുസ്തകത്തിന്റെ നിരോധനം.

Exit mobile version