ലൗ ജിഹാദ് തടയാനെന്ന പേരില്‍ പുതിയ ബില്ലുമായി മധ്യപ്രദേശ് സര്‍ക്കാരും; മതം മാറ്റിയാല്‍ പത്ത് വര്‍ഷം തടവും ഒരു ലക്ഷം പിഴയും

ഭോപ്പാല്‍: ലൗ ജിഹാദ് തടയാനെന്ന പേരില്‍ പുതിയ ബില്ലുമായി മധ്യപ്രദേശ് സര്‍ക്കാരും. റിലീജിയസ് ഫ്രീഡം ബില്‍ 2020ന് മധ്യപ്രദേശ് മന്ത്രിസഭ അംഗീകാരം നല്‍കി.
വിവാഹത്തിലൂടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലോ മതം മാറ്റുന്നത് ജയില്‍ ശിക്ഷയടക്കം ലഭിക്കുന്ന കുറ്റമായി മാറ്റിയാണ് പുതിയ ബില്‍. പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷയെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര വ്യക്തമാക്കി. ലൗ ജിഹാദ് അടക്കമുള്ള മത പരിവര്‍ത്തനവുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏറ്റവും ശക്തമായ നിയമാണ് സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ഒരുങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.

1968ലെ റിലീജിയസ് ഫ്രീഡം ആക്ടിന് പകരമാണ് പുതിയ ബില്‍. മന്ത്രിസഭ അംഗീകരിച്ച ബില്‍ സംസ്ഥാന നിയമസഭയില്‍ അവതരിപ്പിക്കും.

ഒരു വ്യക്തിയെ മതം മാറ്റുന്നതിന് മാത്രമായി നടത്തുന്ന ഏതൊരു വിവാഹവും ഈ നിര്‍ദ്ദിഷ്ട നിയമ നിര്‍മാണത്തിലെ വ്യവസ്ഥകള്‍ പ്രകാരം അസാധുവായി കണക്കാക്കും. മതം മാറാന്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ രണ്ട് മാസം മുമ്പ് ജില്ലാ ഭരണകൂടത്തിന് മുമ്പാകെ അപേക്ഷിക്കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

Exit mobile version