ഇതൊരു തുടക്കം മാത്രം; ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്’,പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് അഭിജിത് ദീപ്കെ

ന്യൂഡല്‍ഹി: സിജെപിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിച്ച് അഭിജിത് ദീപ്‌കെ. ഇതൊരു തുടക്കം മാത്രമെന്നും ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ടെന്നും വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം പറഞ്ഞു. അനുയായികള്‍ക്കും പിന്തുണ നല്‍കിയവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. സമരം ചെയ്യാന്‍ അറിയില്ല എന്ന് പലരും പരിഹസിച്ചു. വിമര്‍ശകര്‍ക്കും ചോദ്യങ്ങള്‍ ഉന്നയിച്ചവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അഭിജിത് കൂട്ടിച്ചേര്‍ത്തു.

അതേസമയം, നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ രാജിവെച്ച ധര്‍മേന്ദ്ര പ്രധാന് പകരം പ്രള്‍ഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ഇന്ന് ചുമതലയേൽക്കുമെന്നാണ് വിവരം. പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതിയായിരിക്കും ആദ്യ നടപടി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി റിക്രൂട്ട്‌മെന്റ് നടപടികളും വേഗത്തിലാക്കും.

ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സിജെപിയുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റില്‍ മാപ്പ് പറയണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

ധർമേന്ദ്ര പ്രധാൻ്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെയാണ് പ്രള്‍ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നരേന്ദ്ര മോദി നിർദ്ദേശിച്ചത്. കർണാടകയിലെ ധാർവാഡ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ അംഗമാണ് പ്രള്‍ഹാദ് ജോഷി. അഞ്ചുതവണ ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുമ്പ് കൽക്കരി, ഖനനം, പാർലമെന്ററി കാര്യം എന്നീ മന്ത്രാലയങ്ങളുടെ ചുമതലയും നിർവഹിച്ചിട്ടുണ്ട്.

നീറ്റ്-യുജി ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. സമരം അവസാനിപ്പിക്കണമെങ്കിൽ ധ‍ർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന ആവശ്യത്തിൽ വിദ്യാ‍ർത്ഥികൾ ഉറച്ച് നിൽക്കുകയായിരുന്നു. ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ടതില്ലെന്നായിരുന്നു നേരത്തെ കേന്ദ്ര സർക്കാറിന്റെ നിലപാട്.

എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തു. ഇതോടെ കേന്ദ്ര സർക്കാർ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു. ദേശീയ വിദ്യാഭ്യാസ നയം ശക്തമായി നടപ്പിലാക്കുന്നതിനായാണ് ആർഎസ്എസ് പശ്ചാത്തലമുള്ള ധർമേന്ദ്ര പ്രധാനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ബിജെപി നിയോഗിച്ചതെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.

ഉത്തരവാദിത്വം നല്ല നിലയിൽ പൂർത്തിയാക്കിയെന്നായിരുന്നു രാജിക്ക് പിന്നാലെ ധർമേന്ദ്ര പ്രധാൻ പ്രതികരിച്ചത്. ചോദ്യപ്പേപ്പർ ചോർച്ചയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. യുവാക്കൾ ആണ് ഇന്ത്യയുടെ ശക്തിയെന്നും ധർമേന്ദ്ര പ്രധാൻ കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ ഐക്യം നിലനിർത്താനാണ് രാജിയെന്നും ധ‍ർമേന്ദ്ര പ്രധാൻ വ്യക്തമാക്കിയിരുന്നു.

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സിജെപി നേതാക്കളും കേന്ദ്ര സർക്കാർ പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയിലാണ് ജന്തർ മന്തറിൽ കഴിഞ്ഞ 50 ദിവസമായി നടന്ന് വന്ന സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സമരം ചെയ്ത വിദ്യാർത്ഥികൾ മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം കേന്ദ്ര സർക്കാർ അംഗീകരിക്കാൻ തീരുമാനിച്ചതോടെയാണ് സമരം അവസാനിപ്പിച്ചിരിക്കുന്നത്. ഉറപ്പുകൾ ചെവ്വാഴ്ചയ്ക്കകം എഴുതി നൽകും.

Exit mobile version