പശ്ചിമേഷ്യയില്‍ ആശങ്ക തുടരുന്നു;ചെങ്കടലില്‍ പുതിയ പോര്‍മുഖം തുറന്ന് ഹൂതികള്‍

തെഹ്‌റാന്‍: ഇറാന് നേരെ വീണ്ടും ആക്രമണം കടുപ്പിച്ച് അമേരിക്ക. തുടര്‍ച്ചയായ 12ാം ദിവസമാണ് ആക്രമണം നടക്കുന്നത്. ബുഷഹര്‍, അഹ്‌വാസ്, സിരിക്ക് എന്നീ നഗരങ്ങളില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായാണ് റിപ്പോർട്ട്. തെക്കന്‍ തീരദേശ നഗരമായ ബുഷെഹറിലും യുഎസ് സൈന്യം ആക്രമണം നടത്തി. പവര്‍ പ്ലാന്റ് ആക്രമിക്കപെട്ടതായാണ് വിവരം. ജൂണ്‍ 27 മുതല്‍ ഇറാനില്‍ യുഎസ് നടത്തിയ ആക്രമണങ്ങളില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 53 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

എന്നാല്‍ ഇറാന്റെ പ്രതിരോധ നയം ‘കണ്ണിന് കണ്ണ്’ എന്ന നിലയില്‍ തന്നെയായിരിക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാച്ചി പ്രതികരിച്ചു. ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നു പോകുന്ന കപ്പലുകളെ ആക്രമിച്ചാല്‍ ഇറാനിലെ പാലങ്ങളും ആണവ കേന്ദ്രങ്ങളും അമേരിക്ക ആക്രമിക്കുമെന്ന ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയായിരുന്നു പ്രതികരണം. ഇന്നലെയും ഹോര്‍മൂസിലൂടെ കടന്നും പോയ കപ്പലിന് നേര ഇറാന്റെ ആക്രമണം ഉണ്ടായി.

അതേസമയം ചെങ്കടലില്‍ ഹൂതികള്‍ പുതിയ യുദ്ധമുഖം തുറന്നിരിക്കുകയാണ്. രണ്ട് സൗദി എണ്ണ ടാങ്കറുകളില്‍ ഹൂതികള്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. കഴിഞ്ഞ ദിവസം സൗദിക്കെതിരെ ഹൂതികള്‍ നാവിക ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഹോര്‍മൂസിന് പിന്നാലെ ചെങ്കടലിലും ആക്രമണം കടുക്കുകയാണെങ്കില്‍ ആഗോള എണ്ണ വ്യാപാരം കൂടുതല്‍ പ്രതിസന്ധിയിലാകാനാണ് സാധ്യത. ബാബ് അല്‍ മന്ദബില്‍ നേരത്ത തന്നെ ആക്രമണമുണ്ടാകുമെന്ന് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ചെങ്കടലില്‍ മുഴുവനായി പോര്‍മുഖം വ്യാപിപ്പിക്കാനാണ് ഹൂതികള്‍ ലക്ഷ്യമിടുന്നത്.

ഇതിനിടെ 1.3 ട്രില്യന്‍ ഡോളറിന്റെ പ്രതിരോധച്ചെലവിന് യുഎസ് ജനപ്രതിനിധി സഭയുടെ അംഗീകാരം ലഭിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആംഗങ്ങളുടെ കൂടി പിന്തുണയോടെയാണ് തുക പാസായിരിക്കുന്നത്. പ്രതിപക്ഷത്ത് നിന്നുള്ള ഏഴ് അംഗങ്ങള്‍ ബില്ലിനെ പിന്തുണയ്ക്കുന്ന സ്ഥിതിയുണ്ടായി. ഏതാണ്ട് 37 ബില്യന്‍ ഡോളറിലധികമാണ് യുദ്ധത്തിനായി യുഎസ് ഇതുവരെ ചെലവഴിച്ചിരിക്കുന്നത്.

Exit mobile version