മഷ്ഹദ്: ഇറാന്‍-ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മൃതദേഹം ഖബറടക്കി. ഏഴ് ദിവസത്തെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് ഖമനയിയുടെ ജന്മ സ്ഥലമായ ഷിയ പുണ്യ നഗരം മാഷ്ഹദില്‍ ഖബറടക്കം നടന്നത്. മഷ്ഹദിലെ ഇമാം റിസ പള്ളിയില്‍ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ഇറാന്‍, ഇറാഖ് രാജ്യങ്ങളില്‍ വിവിധയിടങ്ങളില്‍ നടന്ന വിലാപ യാത്രയില്‍ ഏകദേശം 15 ലക്ഷം പേര്‍ പങ്കെടുത്തെന്നാണ് കണക്കാക്കുന്നത്.
ഖമനയിക്കൊപ്പം ഭാര്യയുടെയും മകളുടെയും കൊച്ചുമകളുടെയും മൃതദേഹങ്ങളും ഖബറടക്കി. മൃതദേഹം വഹിച്ചുള്ള വിമാനം പോര്‍ വിമാനങ്ങളുടെ അകമ്പടിയോടെയാണ് മഷ്ഹദില്‍ എത്തിച്ചത്. ഖമനയിയുടെ ശവമഞ്ചം വഹിച്ചെത്തിയ വിമാനത്തിന് അകമ്പടിയായി യുദ്ധവിമാനമെത്തുന്ന വീഡിയോയും ഇറാന്‍ പുറത്തുവിട്ടിരുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി ആയത്തുള്ള ഖമനയിയുടെ മകനും നിലവിലെ ഇറാന്‍ പരമോന്നത നോതാവുമായ മൊജ്തബ ഖമനയി ചടങ്ങില്‍ പങ്കെടുത്തില്ല. വന്‍ജനത്തിരക്ക് കാരണം ഖമനയിയുടെ സംസ്‌കാരച്ചടങ്ങ് വൈകിയതായി ഇറാന്റെ സര്‍ക്കാര്‍ ടെലിവിഷന്‍ അറിയിച്ചിരുന്നു. രാവിലെ നടത്താനിരുന്ന ചടങ്ങ് ജനങ്ങളുടെ തിരക്ക് മൂലം നീണ്ടുപോകുകയായിരുന്നു.
അതേസമയം ഇറാനില്‍ വ്യോമാക്രമണം തുടരുകയാണ്. തെക്കന്‍ ഇറാനില്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം അമേരിക്ക ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനങ്ങളില്‍ ഇറാന്‍ ഇതുവരെ ഒരു രാജ്യങ്ങള്‍ക്കെതിരെയും ആരോപണവും ഉന്നയിച്ചിട്ടില്ല. ഇരു രാജ്യങ്ങളും തമ്മില്‍ സമാധാന ചര്‍ച്ച തുടരാമെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന അമേരിക്കന്‍ ആക്രമണത്തിന് തിരിച്ചടിയായി ബഹ്‌റൈന്‍, കുവൈറ്റ്, ഖത്തര്‍ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചിരുന്നു. അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ട് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവും ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഇറാനിലെ അഞ്ച് പ്രവിശ്യകളില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങളില്‍ 14 പേര്‍ കൊല്ലപ്പെടുകയും 78 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
ഇറാനെതിരെ പുതിയ ഘട്ട വ്യോമാക്രമണം പൂര്‍ത്തിയാക്കിയതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് (CETCOM) നേരത്തെ അറിയിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്കിലെ വാണിജ്യ കപ്പല്‍ഗതാഗതത്തെയും സാധാരണ നാവികരെയും ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന ആക്രമണ ശേഷി ദുര്‍ബലപ്പെടുത്തുകയാണ് നടപടിയുടെ ലക്ഷ്യമെന്നാണ് സെന്റ്റ്കോം അറിയിച്ചിരുന്നത്. ഇറാനില്‍ 90 സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായായിരുന്നു നേരത്തെ അമേരിക്കയുടെ അവകാശവാദം.
