ഇറാൻ-അമേരിക്ക അന്തിമ കരാറിൽ കല്ലുകടി: ഇറാൻ്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ട് നൽകുന്നതിൽ തർക്കം

തെഹ്റാൻ: ഇറാൻ-അമേരിക്ക സമാധാന കാരാറിൽ അന്തിമ ധാരണയിലേയ്ക്ക് എത്തുന്നത് വൈകിയേക്കുമെന്ന് റിപ്പോർട്ട്. ഇറാൻ്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുനൽകുന്നതും ലെബനിലെ വെടിനിർത്തലും സംബന്ധിച്ച തർക്കങ്ങളാണ് കരാർ വൈകാൻ കാരണമെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ്റെ എണ്ണയ്ക്കുള്ള ഉപരോധം പിൻവലിക്കാൻ അമേരിക്ക ഒരുക്കമാണെങ്കിലും സ്വത്തും മരവിപ്പിച്ച തീരുമാനത്തിൽ കടുംപിടുത്തം തുടരുന്നതായാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്കും ഇറാൻ്റെ ആണവ പദ്ധതികളും സംബന്ധിച്ച വിഷയങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള അന്തിമ കരാറിന് തടസ്സമായി നിൽക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

തടഞ്ഞുവച്ച ആസ്തികളിൽ ഒരു ഭാഗം വിട്ടുകൊടുക്കാൻ അമേരിക്ക സമ്മതിക്കുന്നില്ലെങ്കിൽ അന്തിമ ധാരണയിലെത്തില്ലെന്ന് കരാറുമായി ബന്ധപ്പെട്ട ചർച്ചകളുടെ തുടക്കത്തിൽ തന്നെ ഇറാൻ ആവശ്യപ്പെട്ടിരുന്നു. പാകിസ്താനും മിഡിൽ ഈസ്റ്റ് രാജ്യങ്ങളും നടത്തിയ മധ്യസ്ഥ ശ്രമങ്ങളിലൂടെ നേരത്തെ ചില ധാരണകളിൽ എത്തിച്ചേർന്നിരുന്നു. എന്നാൽ നേരിട്ടുള്ള ചർച്ചകളിൽ അമേരിക്ക നിലപാടുകൾ ആവർത്തിച്ച് മാറ്റുകയും പ്രധാന വ്യവസ്ഥകൾക്ക് തടസ്സം നിൽക്കുകയും ചെയ്യുന്നു എന്നാണ് ഇറാൻ്റെ ആരോപണം.

ഇതിനിടെ ഇറാനുമായി കരാറിൽ ഏർപ്പെടാൻ തിടുക്കം കൂട്ടരുതെന്ന് ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നിർദ്ദേശം നൽകിയതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ‘സമയം നമ്മുടെ പക്ഷത്താണ് എന്നതിനാൽ ഇറാനുമായി ഒരു കരാറിൽ ഏർപ്പെടാൻ തിടുക്കം കൂട്ടരുതെന്ന് നിർദ്ദേശം നൽകി’യെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. കരാറിൽ ഒപ്പിടുന്നത് വരെ ഹോർമുസ് കടലിടുക്കിലെ അമേരിക്കൻ ഉപരോധം പ്രാബല്യത്തിൽ തുടരുമെന്നും ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ‘ഒരു കരാറിലെത്തുന്നതുവരെയും, സാക്ഷ്യപ്പെടുത്തുന്നതുവരെയും, ഒപ്പിടുന്നതുവരെയും പൂർണ്ണ ശക്തിയിലും പ്രാബല്യത്തിലും തുടരു’മെന്നാണ് ഹോർമുസിലെ അമേരിക്കൻ ഉപരോധത്തെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്. കൂട്ടിച്ചേർത്തു. യുഎസും ഇറാനും തമ്മിലുള്ള അടുത്ത ഘട്ട ചർച്ചകൾ വളരെ വേഗം നടക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Exit mobile version