വാഷിംഗ്ടൺ: രണ്ടാഴ്ചത്തെ താത്ക്കാലിക വെടിനിർത്തിലിനിടയിലും ഇറാനെതിരെ വീണ്ടും ഭീഷണി ഉയർത്തി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. യഥാർത്ഥ കരാറിൽ ഏർപ്പെടുന്നത് വരെ ഇറാനെ ലക്ഷ്യം വെച്ച് യുഎസ് സൈനിക സംവിധാനങ്ങൾ സംഘർഷ മേഖലയിൽ തുടരുമെന്നാണ് ട്രംപിൻ്റെ ഭീഷണി. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് പ്രതികരണവുമായി എത്തിയത്. യുദ്ധക്കപ്പലുകളും, വിമാനങ്ങളും, സൈനികരും ഉൾപ്പെടെ എല്ലാ അവിടെ തന്നെയുണ്ടാകുമെന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. മാത്രമല്ല, ഹോർമൂസ് കടലിടുക്ക് വ്യാപാരത്തിനായി തുറന്ന് നൽകുന്നതും ആണവ നിർവ്യാപനവും ട്രംപ് ഒരിക്കൽ കൂടി ചൂണ്ടികാട്ടി. ഇവയിൽ ഏതെങ്കിലും ലംഘിച്ചാൽ ഇതുവരെ കാണാത്ത തിരിച്ചടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
അതേസമയം, ഗാസയിലും ലബനനിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഇതിനെതിരെ പ്രതികരണവുമായി ഇറാൻ രംഗത്തെത്തിയിരുന്നു. ഇസ്രയേൽ കരാർ ലംഘിച്ചെന്നാണ് ഇറാൻ പ്രതികരിച്ചത്. വെടിനിർത്തൽ ലബനനിലും ഗാസയിലും നടപ്പിലാക്കണമെന്നറിയിച്ച് ഓസ്ട്രേലിയയും യുകെയും രംഗത്തെത്തിയിരുന്നു. ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിൽ 254 പേരാണ് ഒറ്റ രാത്രികൊണ്ട് കൊല്ലപ്പെട്ടത്. 1155 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇറാനെതിരെ യുഎസ്- ഇസ്രയേല്‍ സംയുക്ത വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഇസ്രയേല്‍ ആക്രമണം തുടരുകയാണ്.
