മനുഷ്യന്‍ വീണ്ടും ചാന്ദ്രപഥത്തിലേക്ക്; ആര്‍ട്ടെമിസ് 2 കുതിച്ചുയര്‍ന്നു

വാഷിങ്ടണ്‍: 54 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ ചാന്ദ്രപഥത്തിലേക്ക്. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിന് മുന്നോടിയായുള്ള ആര്‍ട്ടെമിസ് 2 കുതിച്ചുയര്‍ന്നു. ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമെന്ന് നാസ അറിയിച്ചു. പത്ത് ദിവസത്തെ ദൗത്യത്തിനായി നാലംഗ സംഘമാണ് യാത്ര തിരിച്ചത്. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് പുലര്‍ച്ചെ 3.45നായിരുന്നു വിക്ഷേപണം. പേടകം ചന്ദ്രനില്‍ ഇറങ്ങുന്നതിന് പകരം ചന്ദ്രനെ ചുറ്റി പഠനം നടത്തും.

നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെട്ട സംഘമാണ് ആര്‍ട്ടെമിസ് 2 ദൗത്യം നയിക്കുന്നത്. നാസയുടെ റീഡ് വൈസ്മാന്‍ (കമാന്‍ഡര്‍), വിക്ടര്‍ ഗ്ലോവര്‍ (മിഷന്‍ പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷന്‍ സ്‌പെഷ്യലിസ്റ്റ്), കാനഡയുടെ ജെറെമി ഹാന്‍സണ്‍ (മിഷന്‍ സ്‌പെഷ്യലിസ്റ്റ്) എന്നിവരാണ് സഞ്ചാരികള്‍. ഇതോടെ ചന്ദ്രന്റെ പരിസരത്തേയ്ക്ക് യത്ര ചെയ്യുന്ന ആദ്യ വനിതയായി ക്രിസ്റ്റീന കോച്ച് മാറി. ഹാന്‍സന്‍ ചാന്ദ്രദൗത്യത്തില്‍ പങ്കാളിയാകുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയുമായി. ഫ്‌ളൈബൈ ദൗത്യമായതിനാല്‍ സഞ്ചാരികളാരും ചന്ദ്രനില്‍ ഇറങ്ങില്ല.

ഭാവി ആര്‍ട്ടെമിസ് ദൗത്യങ്ങള്‍ക്ക് വേണ്ടിയുള്ള സാങ്കേതിക സംവിധാനങ്ങളുടെ പരീക്ഷണമാണ് പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ദൗത്യം കൊണ്ട് ലക്ഷ്യമിടുന്നത്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ തകരാറിലായാല്‍ ഉപയോഗിക്കുന്ന മാന്വല്‍ പൈലറ്റിങ് സംവിധാനം, പുതിയ ലേസര്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനം അടക്കം ആദ്യ 24 മണിക്കൂറിനുള്ളില്‍ സഞ്ചാരികള്‍ പരീക്ഷിക്കും. തുടര്‍ന്ന് ബഹിരാകാശ കിരണങ്ങള്‍ എങ്ങനെ സഞ്ചാരികളെ ബാധിക്കുമെന്ന വൈദ്യശാസ്ത്ര പഠനത്തിന് സഞ്ചാരികള്‍ സ്വയം വിധേയരാകും. ഭൂമിയിലേക്ക് തിരിക്കും മുന്‍പ് ഒരു തവണ ചന്ദ്രനെ ഓറിയോണ്‍ പേടകം വലംവെയ്ക്കും. ഏപ്രില്‍ പത്തോടെ സംഘം തിരിച്ചെത്തും.

Exit mobile version