കിടപ്പുമുറിയിലെ കുറ്റിയിട്ടു,പൊലീസ് ഇപ്പം വരുമെടാ നീ നിൽക്കെന്ന് വിളിച്ചു പറഞ്ഞു; കള്ളനെ തുരത്തി വീട്ടമ്മ

തിരുവല്ല : മുന്‍ വാതിലിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കടന്ന മോഷ്ടാവിനെ ആത്മധൈര്യം കൊണ്ട് ഓടിച്ചുവിട്ട് വീട്ടമ്മ. നെടുമ്പ്രം അന്തിച്ചന്തയ്ക്ക് സമീപം മുക്കാട്ട് വീട്ടില്‍ സഫിയ നൗഷാദിനെറ വീട്ടിലാണ് ഞായറാഴ്ച പുലര്‍ച്ചെ മോഷ്ടാവ് എത്തിയത്. ഉറക്കം വരാതെ കിടക്കുമ്പോള്‍ പുറത്ത് ചില ശബ്ദങ്ങള്‍ കേട്ടാണ് സഫിയ ഉണര്‍ന്നത്. ഫോണില്‍ നോക്കിയപ്പോള്‍ സമയം 2:20 ആയിട്ടുള്ളു. ഇരുനില വീടിന്റെ മുകള്‍ നിലയിലാണ് കിടപ്പുമുറി. അല്പം കഴിഞ്ഞപ്പോള്‍ താഴത്തെ നിലയിലെ അലമാര തുറക്കുന്ന ശബ്ദം കേട്ടു. മോഷ്ടാവാണെന്ന് ഉറപ്പിച്ച സഫിയ ഒരുകിലോമീറ്റര്‍ മാറി താമസിക്കുന്ന മകളെയും മരുമകനെയും ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. മുറിയിലെ എല്ലാ കുറ്റികളുമിടാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് മരുമകന്‍ പുളിക്കീഴ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇതിനിടെ കിടപ്പുമുറിയുടെ വാതിലിൻ്റെ ഹാൻഡലിൽ തിരിക്കുന്നത് സഫിയ കണ്ടു. ഉടൻ ഉച്ചത്തിൽ ‘ഇപ്പം വരുമെടാ പൊലീസ്, നീ നിൽക്ക്’ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ഇതോടെ പുറത്തെ അനക്കം കേൾക്കാതായെന്ന് സഫിയ പറഞ്ഞു. അരമണിക്കൂറിനകം മകളും മരുമകനും പിന്നാലെ പൊലീസും സ്ഥലത്ത് എത്തി. അവർ എത്തിയപ്പോഴേക്കും കള്ളൻ ഓടിപോയിരുന്നു.അവർ വന്നശേഷമാണ് കിടപ്പുമുറി തുറന്ന് സഫിയ പുറത്തിറങ്ങിയത്. താഴത്തെ അലമാരകൾ തുറന്ന നിലയിലായിരുന്നെങ്കിലും കാര്യമായ വസ്തുക്കൾ ഇവിടെനിന്ന് കവർച്ച ചെയ്യപ്പെട്ടിട്ടില്ലയെന്ന് കുടുംബം പറഞ്ഞു.

ഞായറാഴ്ച രാത്രി അന്തിച്ചന്തയിൽ ആറ്റുമാലിൽ വീട്ടിലും കവർച്ച നടന്നിരുന്നു. മുൻവാതിലാണ് കുത്തിത്തുറന്നാണ് കവർച്ച നടത്തിയത്. അന്തരിച്ച ന്യൂറോ സർജൻ ഡോ. സജീവ് തോമസിന്റെ വീട്ടിലാണ് കവർച്ച നടത്തിയത്. വീട് അടച്ചിട്ടിരിക്കുകയാണ്. സജീവ് തോമസിന്റെ വിദേശത്തുള്ള മക്കൾ എത്തിയാൽ മാത്രമേ എന്തൊക്കെ നഷ്ടമായി എന്നത് വ്യക്തമാകൂ. സജീവ് തോമസിന്റെ വീടിന്റെ മുൻപിലെ സിസിടിവിയിൽ മൂന്നു മണിയോടെ കമ്പിപ്പാരയും വെട്ടുകത്തിയുമായി നടന്നുപോകുന്ന മോഷ്ടാവിന്റെ ദൃശ്യം ലഭ്യമായിട്ടുണ്ട്. സംഭവത്തിൽ പുളിക്കീഴ് പൊലീസ് അന്വേഷണം തുടങ്ങി. മൂന്ന് മാസത്തിനിടെ നെടുമ്പ്രം ഭാഗത്ത് പത്ത് കവർച്ച നടന്നതായി നാട്ടുകാർ പറഞ്ഞു.

Exit mobile version