ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുള്ള ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. ദുബായിലെ മീഡിയ ഓഫീസാണ് ആക്രമണ വാര്‍ത്ത സ്ഥിരീകരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ വരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും തുടർ ചികിത്സകൾ നടക്കുകയാണെന്നും ദുബായിലെ മീഡിയ ഓഫിസ് അറിയിച്ചു. ആക്രമണത്തിന് പിന്നാലെ വിമാനത്താവള മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഡ്രോണുകൾ, ഗ്ലൈഡറുകൾക്കും, ആളില്ല വിമാനങ്ങൾക്കും ഒരാഴ്ച നിരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ ദുബായിലെ രണ്ട് വിമാനത്താവളങ്ങളിലെയും വിമാന സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചിരിക്കുകയാണ്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകരുതെന്നും വിമാനങ്ങളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും അധികൃതർ നിർദ്ദേശിച്ചിരുന്നു. ശനിയാഴ്ച രാവിലെ ഇറാനിൽ ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തെത്തുടർന്ന് മേഖലയിലെ പല വ്യോമപാതകളും അടച്ച സാഹചര്യത്തിലാണ് ഈ നടപടി.
മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചതെന്നും ദുബായ് എയർപോർട്ട് വക്താവ് അറിയിച്ചു.
