ഗാസയിൽ കുട്ടികളടക്കം 24 പേർ കൊല്ലപ്പെട്ടു; ഇസ്രയേൽ 497 തവണ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് റിപ്പോര്‍ട്ട്

ഗാസ സിറ്റി: ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്ന് ഇസ്രയേല്‍. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ കുട്ടികളടക്കം 24 പലസ്തീനികള്‍ കൊല്ലപ്പെട്ടു. 87 പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഗാസ നഗരത്തിലെ ഒരു കാറിന് നേരെയാണ് ആദ്യം ആക്രമണം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പിന്നാലെ മധ്യ ഡെയ്ര്‍ എല്‍-ബലായിലും നുസൈറത്ത് അഭയാര്‍ത്ഥി ക്യാമ്പിലും ആക്രമണം നടത്തുകയായിരുന്നു.

ഗാസാ സിറ്റിയിൽ നടന്ന ഡ്രോണാക്രമണത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. 20 പേര്‍ക്ക് പരിക്കേറ്റു. ഡെയ്ര്‍ എല്‍-ബലായിലെ ആക്രമണത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സമാധാനകരാര്‍ ഒക്ടോബര്‍ 10ന് പ്രാബല്യത്തില്‍ വന്നതിന് ശേഷം കുറഞ്ഞത് 497 തവണയെങ്കിലും ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ടെന്ന് ഗാസയിലെ സര്‍ക്കാര്‍ മീഡിയ ഓഫീസ് പറയുന്നു.

ആക്രമണങ്ങളില്‍ കുട്ടികളടക്കം 342 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഹമാസ് ഇസ്രയേല്‍ സൈനികരെ ആക്രമിച്ചതിന് ശേഷമാണ് തിരിച്ച് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പറയുന്നത്. ആക്രമണത്തെക്കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല. ഇസ്രയേല്‍ കരാര്‍ ലംഘിക്കുകയാണെന്നും മധ്യസ്ഥത വഹിച്ച അമേരിക്ക, ഈജിപ്ത്, ഖത്തര്‍ എന്നിവര്‍ ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

Exit mobile version