ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ മൂന്ന് ചൈനീസ് യാത്രികർ മടങ്ങിയെത്തി;ലാൻഡിങ് പുതിയ പേടകത്തിൽ

ബെയ്ജിങ്: ചൈനയുടെ ബഹിരാകാശനിലയത്തില്‍ കുടുങ്ങിയ മൂന്ന് ശാസ്ത്രജ്ഞരും ഭൂമിയില്‍ മടങ്ങിയെത്തി. ഇവരുടെ ബഹിരാകാശവാഹനമായ ഷെന്‍ഷോ20 ബഹിരാകാശമാലിന്യങ്ങളില്‍ തട്ടി കേടായതിനെത്തുടര്‍ന്നാണു യാത്ര നീണ്ടത്. ഷെന്‍ഷോ20 സംഘം ഷെന്‍ഷോ 21 പേടകത്തിലാണ് ഭൂമിയിൽ തിരിച്ചെത്തിയത്. മംഗോളിയയിലെ മരുഭൂമിയിൽ പേടകം ലാൻഡ് ചെയ്തു.

ഷെന്‍ഷോ 20 പേടകത്തിൽ ബഹിരാകാശ മാലിന്യമിടിച്ച് തകരാർ സംഭവിച്ചതോടെ ഈ പേടകത്തിൽ മൂന്ന് ബഹിരാകാശ സഞ്ചാരികളെയും തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്ന് ചൈനീസ് ബഹിരാകാശ ഏജൻസി തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് ഷെന്‍ഷോ 21 സംഘം ഉപയോഗിച്ച പേടകത്തിൽ ആദ്യ സംഘത്തെ തിരിച്ചെത്തിക്കാൻ തീരുമാനിച്ചത്. ഷെന്‍ഷോ 21 സംഘത്തിന് വേണ്ടി പുതിയൊരു പേടകം യാത്രികരില്ലാതെ വിക്ഷേപിക്കും.

ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തിരുന്ന ഷെന്‍ഷോ 20 യാത്രാ പേടകത്തിൽ ബഹിരാകാശ മാലിന്യമിടിച്ചത് മൂലമാണ് കേടുപാട് സംഭവിച്ചത്. നവംബർ അഞ്ചിനായിരുന്നു ഇവർ ഭൂമിയിലേക്ക് മടങ്ങേണ്ടിയിരുന്നത്. ഏപ്രിൽ 24 നാണ് ലോംഗ് മാർച്ച് 2 എഫ് റോക്കറ്റിൽ മൂന്നംഗ സംഘത്തെ ബഹിരാകാശ നിലയത്തിലേക്ക് അയച്ചത്. ഒക്ടോബർ മുപ്പത്തിയൊന്നിന് ഇവർക്ക് പകരക്കാരായി ഷെന്‍ഷോ 21 സംഘം ടിയാൻഗോങ്ങ് നിലയത്തിലെത്തിയിരുന്നു.

Exit mobile version