ലണ്ടൻ:ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരകരാറിന് ധാരണയായി. സുഗന്ധവ്യഞ്ജനങ്ങൾ, തേയില, കാപ്പി, ടെക്‌സ്‌റ്റൈൽസ്, സോഫ്റ്റ്‌വെയർ, കായിക ഉത്പന്നങ്ങൾ, പാദരക്ഷകൾ എന്നിവക്ക് തീരുവ ഒഴിവാക്കും.
ഇലക്ട്രോണിക്‌സ് മേഖലകളിലും പൂജ്യം തീരുവക്ക് യുകെ സമ്മതിച്ചു. ഇന്ത്യൻ തൊഴിലാളികളിൽ നിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നതും ഒഴിവാക്കും. നാല് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ ബ്രിട്ടൻ വ്യാപാര കരാർ യാഥാർഥ്യമാകുന്നത്.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെയിലെത്തിയത്. യു കെ പ്രധാനമന്ത്രി കെയ്മർ സ്റ്റാർമറിൻറെ ക്ഷണപ്രകാരമാണ് മോദി യു കെ സന്ദർശിക്കുന്നത്. വിജയ് മല്ല്യയെയും നീരവ് മോദിയെയും ഖാലിസ്ഥാൻ ഭീകരരെയും ഇന്ത്യക്ക് കൈമാറണമെന്ന് മോദി ആവശ്യപ്പെടുമെന്നും വിവരമുണ്ട്.
റഷ്യയിൽ നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നതിനെതിരെ യൂറോപ്യൻ രാജ്യങ്ങളെടുക്കുന്ന നിലപാടിലെ അതൃപ്തി പ്രധാനമന്ത്രി അറിയിച്ചേക്കും. പ്രതിരോധ മേഖലയിലെയും വ്യാപാര മേഖലയിലെയും സഹകരണം ഉറപ്പാക്കുന്നതടക്കം യു കെ സന്ദർശനത്തിനിടെ നിരവധി വിഷയങ്ങൾ ചർച്ചയാകും.
