കോട്ടയം: സ്വകാര്യവാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ പൊലീസിന് സത്യവാങ്മൂലം എഴുതി നൽകണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഡിജിപി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇതനുസരിച്ച് കോട്ടയം ജില്ലയിലും ഇന്ന് പുറത്തിറങ്ങിയവർ പൊലീസിന് മറുപടി കൊടുക്കേണ്ടതായി വന്നു. കോട്ടയം ജില്ലയിലെ എല്ലാ പോലീസ് സ്റേഷനുകളിലെയും ഉദ്യോഗസ്ഥർ പരിശോധനയുമായി രംഗത്തിറങ്ങി.
പുറത്തു വാഹനവുമായി ഇറങ്ങണമെങ്കിൽ സത്യവാങ് മൂലം എഴുതി നൽകണമെന്ന നിർദേശം മിക്ക വാഹന ഉടമകൾക്കും പോലീസ് നൽകുകയും ചെയ്തു .
അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്തു ഇറങ്ങാവൂ.. പോകുന്നതിന്റെ കാരണം പോലീസിനെ സത്യവാങ് മൂലം നൽകി ബോധിപ്പിക്കണം. ഇല്ലെങ്കിൽ വരും ദിവസങ്ങളിൽ നടപടി ഉണ്ടാവാൻ സാധ്യത ഉണ്ട്. ഇന്ന് നിരവധി വാഹനങ്ങളാണ് കോട്ടയത്തെ നിരത്തുകളിൽ ഇറങ്ങിയത്. എന്നാൽ ഇറങ്ങിയവർ മിക്കവരും പുലിവാല് പിടിക്കുകയും ചെയ്തു.
സത്യവാങ്മൂലം തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിക്കും. സ്വന്തം വാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ എന്താവശ്യത്തിനാണ് പുറത്തിറങ്ങുന്നതെന്നും എവിടേയ്ക്കാണ് പോകുന്നതെന്നും എഴുതി നൽകണം.
അവശ്യവസ്തുക്കൾ, മരുന്ന് തുടങ്ങിയവ വാങ്ങാനും ആശുപത്രി സേവനങ്ങൾക്കും മാത്രമേ ടാക്സി, ഓട്ടോറിക്ഷ (ഓൺലൈൻ ടാക്സികൾ ഉൾപ്പെടെ) ഉപയോഗിക്കാൻ അനുമതി ഉണ്ടാകു. മെഡിക്കൽ ഷോപ്പ്, പലചരക്ക് കട, പാൽ, പച്ചക്കറി, ഡാറ്റാ സെൻറർ, ഇൻറർനെറ്റ്, ടെലികോം തുടങ്ങി ലോക്ക്ഡൗണിൽ സർക്കാർ പ്രവർത്തനാനുമതി നൽകിയ മേഖലകളിലെ ജീവനക്കാർക്ക് പാസ് ലഭ്യമാക്കും. ജില്ലാ പൊലീസ് മേധാവിമാരാകും ഈ പാസുകൾ വിതരണം ചെയ്യുക.