ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം; ആലപ്പുഴ കലക്ടറുടെ എഫ്ബി പേജിന്റെ കമന്റ് ബോക്‌സ് പൂട്ടി

ആലപ്പുഴ കലക്ടറായി നിയമിച്ച നടപടിയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജിന്റെ കമന്റ് ബോക്‌സ് പൂട്ടി. ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍. ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിന്റെ കമന്റ് ബോക്‌സ് ആണ് ഡീആക്ടിവേറ്റ് ചെയ്തത്.

മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ശ്രീറാമിനെ വീണ്ടും കളക്ടറാക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കോണ്‍ഗ്രസ് ഉള്‍പ്പെടെ നടപടിക്കെതിരെ രംഗത്തെത്തി.

നിലവിലെ ആലപ്പുഴ കളക്ടറായ രേണു രാജ്, ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യയാണ്. രേണുരാജിനെ എറണാകുളം കളക്ടറായി നിയമിക്കുകയും ശ്രീറാമിനെ ആലപ്പുഴ കളക്ടറാക്കുകയുമായിരുന്നു. മാധ്യമ പ്രവര്‍ത്തകനായ കെ.എം.ബഷീര്‍ 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് ശ്രീറാം ഓടിച്ച വാഹനം ഇടിച്ചു കൊല്ലപ്പെട്ടത്.

മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് കലക്ടറേറ്റ് വളഞ്ഞ് പ്രതിഷേധിക്കുമെന്ന് ഡി.സി.സി ഭാരവാഹികള്‍ അറിയിച്ചു. ആലപ്പുഴ ഡി.സി.സിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് ധര്‍ണ സംഘടിപ്പിക്കും.മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളെ നിയന്ത്രിക്കാന്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി രൂപവത്കരിച്ചിട്ടുണ്ട്.

ജില്ലകളില്‍ അതിന്റെ ചെയര്‍മാന്‍ ജില്ലാ കളക്ടര്‍ ആണ്. ഈ സ്ഥാനത്തേക്ക് വെങ്കിട്ടരാമന്‍ വരുന്നു എന്നതും പ്രതിഷേധത്തിന്റെ ആക്കം കൂട്ടുന്നുണ്ട്.കേസിലെ ഒന്നാം പ്രതിയാണ് വെങ്കിട്ടരാമന്‍. നിലവില്‍ കോടതിയില്‍ വിചാരണ നേരിടുന്നയാളെ വിധി വരുന്നതിന് മുമ്പ് തന്നെ കളക്ടര്‍ പദവിയിലേക്ക് നിയമിച്ചതില്‍ പ്രതിഷേധം വ്യാപകമാണ്.

 

Exit mobile version