കൊളമ്പോ നഗരത്തില്‍ നിന്ന് പിന്മാറില്ല; സൈന്യത്തിന്റെ ആവശ്യം തള്ളി പ്രക്ഷോഭകര്‍; ഔദ്യോഗികമായി പ്രസിഡന്റ് രാജി സമര്‍പ്പിക്കുന്നത് വരെയെങ്കിലും പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ നിന്ന് പിന്മാറില്ലെന്ന് പ്രക്ഷോഭകര്‍

കൊളമ്പോ നഗരത്തില്‍ നിന്ന് പിന്മാറണമെന്ന സൈന്യത്തിന്റെ ആവശ്യം തള്ളി പ്രക്ഷോഭകര്‍. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് അടക്കം പിന്മാറണമെന്ന് സൈന്യത്തിന്റെ നിര്‍ദ്ദേശമാണ് തള്ളിയത്. ഔദ്യോഗികമായി പ്രസിഡന്റ് രാജി സമര്‍പ്പിക്കുന്നത് വരെയെങ്കിലും പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ നിന്ന് പിന്മാറില്ല എന്നാണ് പ്രക്ഷോഭകരുടെ നിലപാട്.

പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റിന്റെ വസതിയില്‍ പ്രക്ഷോഭകര്‍ ഇന്നലെ രാത്രി മോക്പാര്‍ലമെന്റ് സംഘടിപ്പിച്ചു. നാളെ പ്രസിഡന്റ് ഗോതബയെ രാജിവെക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഗോദപയ രജപക്ഷെയുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായിട്ടുള്ള പ്രസ്താവനകള്‍ ഒന്നും ഇതുവരെയും പുറത്തു വന്നിട്ടില്ല. നാവിക സേനയുടെ കപ്പലില്‍ ഗോദപയ കടലില്‍ തന്നെ ഉണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് കൊളംബോയിലെ പൊലീസ് ബാരിക്കേഡുകള്‍ ഭേദിച്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് കഴിഞ്ഞ ദിവസം ഇരച്ചു കയറിയത്. പൊലീസ് കണ്ണീര്‍ വാതകം തുടര്‍ച്ചയായി പ്രയോഗിക്കുകയും വായുവില്‍ വെടിവയ്ക്കുകയും ചെയ്തു. നിരവധി പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 

Exit mobile version