മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കൊല്ലപ്പെട്ടു; ഇന്ത്യയുമായി എക്കാലത്തും അടുത്ത സൗഹൃദം പുലര്‍ത്തിയ വ്യക്തി, പത്മവിഭൂഷണ്‍ നല്‍കി ഇന്ത്യ ഷിന്‍സോ ആബെയെ ആദരിച്ചിട്ടുണ്ട്

മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ (67) കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ജപ്പാനിലെ നാരയില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നെഞ്ചില്‍ വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നതിനിടെയാണ് മരണപ്പെട്ടത്. 2020 ഓഗസ്റ്റിലാണ് ഷിന്‍സോ ആബെ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്.

ഷിന്‍സോ ആബെയെ വെടിവെച്ചത് നാവിക സേന മുന്‍ അംഗം യാമാഗാമി തെത്സൂയയെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിവെച്ച ശേഷവും സംഭവ സ്ഥലത്ത് കൂസലില്ലാതെ പ്രതിയുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രതിയായ യാമാഗാമി തെത്സൂയ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തെക്കുറിച്ച് നയതന്ത്ര പ്രതിനിധിയോട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിവരങ്ങള്‍ അന്വേഷിച്ചു.

പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി ഇന്ത്യ ഷിന്‍സോ ആബെയെ ആദരിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ജപ്പാനില്‍ എത്തിയിട്ടുണ്ട്. ഇന്ത്യയുമായി എക്കാലത്തും അടുത്ത സൗഹൃദം പുലര്‍ത്തിയ വ്യക്തി കൂടിയാണ് ആബെ. ഇന്ത്യയുമായുള്ള എല്ലാ ബന്ധത്തിനും അടിയുറച്ച പിന്തുണ നല്‍കിയിട്ടുണ്ട് ഷിന്‍സോ ആബെ.

 

Exit mobile version