കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി: സര്‍ക്കാരിന് എക്കാലവും സഹായിക്കാനാകില്ല, ആവര്‍ത്തിച്ച് ധനമന്ത്രി

കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിനായി എക്കാലവും സര്‍ക്കാരിന് ധനസഹായം നല്‍കാനാകില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സമരം ചെയ്തത് കൊണ്ടല്ല ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതെന്നും പെട്ടിയില്‍ പണം ഇല്ലാത്തതു കൊണ്ടാണ് ശമ്പള വിതരണം വൈകുന്നതെന്നും ധനമന്ത്രി വിശദീകരിച്ചു.

സമരം ചെയ്തത് കൊണ്ടാണ് ശമ്പളം നല്‍കാത്തതെന്ന ഗതാഗത മന്ത്രിയുടെ വാദം തള്ളിക്കൊണ്ടാണ് ധനമന്ത്രിയുടെ പ്രതികരണം. ശമ്പള വിതരണത്തിന് അധിക ധനസഹായം അനുവദിക്കുമെന്ന സൂചനയും മന്ത്രി നല്‍കി. സംസ്ഥാനം ഇതുവരെ കടക്കെണിയില്‍ വീണിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കേണ്ടത് മാനേജ്മെന്റാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സിഐടിയു കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തി ധനമന്ത്രിയും രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ സംബന്ധിച്ച് പൊതുമേഖലയുടെ നിയന്ത്രണവും ഉത്തരവാദിത്തവും സര്‍ക്കാരിനാണെന്ന നിലപാടാണ് സിഐടിയു മുന്നോട്ടു വെക്കുന്നത്.

ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ശമ്പളം വിതരണം ചെയ്തേക്കുമെന്നാണ് വിവരം. ധനവകുപ്പ് അധികമായി അനുവദിച്ച 30 കോടി രൂപയിലാണ് കോര്‍പ്പറേഷന്റെ പ്രതീക്ഷ. അധിക ധനസഹായത്തിനായി കെഎസ്ആര്‍ടിസി സര്‍ക്കാരിന് ഇന്നലെ അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് ജീവനക്കാര്‍ക്കും പ്രതീക്ഷയേറുന്നത്.

 

Exit mobile version