ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് അഞ്ചാം തരംഗം; ബീജിംഗില്‍ സ്‌കൂളുകള്‍ അടച്ചു

ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതോടെ രാജ്യം കൊവിഡ് അഞ്ചാം തരംഗത്തിലേക്ക് കടന്നിരിക്കാമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. ഒമിക്രോണിന്റെ ബിഎ.4, ബിഎ.5 വകഭേദങ്ങളാണ് പടരുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവുമധികം കൊവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത് ദക്ഷിണാഫ്രിക്കയിലാണ്. ജനുവരിയിലാണ് ഇവിടെ നാലാം തരംഗം അവസാനിച്ചത്.

അതേസമയം, ചൈനയിലും കൊവിഡ് വ്യാപനം കുതിച്ചുയരുകയാണ്. വ്യാഴാഴ്ച മാത്രം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത് 15,688 കേസുകളാണ്. ബീജിംഗില്‍ സ്‌കൂളുകള്‍ അടച്ചു. ഉത്തര കൊറിയയുമായുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി. ബീജിംഗ്, ഷാങ്ഹായ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.

ഇതോടെ ഇവിടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബീജിംഗില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് പൂട്ടിട്ടു. ഷാങ്ഹായില്‍ ഒരു മാസത്തോളമായി തുടരുന്ന ലോക്ക്ഡൗണിനെതിരെ ജനക്കൂട്ടം തെരുവിലിറങ്ങി.

 

Exit mobile version