200 കൂട്ടക്കുഴിമാടങ്ങള്‍; ഒന്‍പതിനായിരത്തിലേറെ സാധാരണക്കാരെ റഷ്യന്‍ സേന വധിച്ചതായി യുക്രെയ്ന്‍; മരിയുപോളിലെ ദയനീയ കാഴ്ചകള്‍, ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

യുക്രൈന്‍ തുറമുഖ നഗരമായ മരിയുപോള്‍ പിടിച്ചെടുത്തതായാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ അവകാശപ്പെടുന്നത്. മരിയോപോളില്‍ നിന്നുള്ള ഇരുന്നൂറിലേറെ കൂട്ടക്കുഴിമാടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളാണ് മക്‌സര്‍ ടെക്‌നോളജീസ് പുറത്തു വിട്ടത്. ഇവിടെ ഒന്‍പതിനായിരത്തിലേറെ സാധാരണക്കാരെ റഷ്യന്‍ സേന വധിച്ചതായി യുക്രെയ്ന്‍ ആരോപിച്ചിരുന്നു. മരിയുപോളിലെ അസോവ്സ്റ്റാള്‍ സ്റ്റീല്‍ പ്ലാന്റ് സമുച്ചയത്തില്‍ രണ്ടായിരത്തിലേറെ യുക്രെയ്ന്‍ പോരാളികള്‍ ഉണ്ടെങ്കിലും അവരെ നേരിട്ട് ആക്രമിക്കാതെ ഉപരോധത്തിലൂടെ ശ്വാസംമുട്ടിച്ച് കീഴടങ്ങാന്‍ പ്രേരിപ്പിക്കുക എന്ന തന്ത്രമാണ് റഷ്യ പിന്തുടരുന്നത്.

ഇപ്പോള്‍ മരിയുപോളിനു സമീപമുള്ള മനുഷിലെ സെമിത്തേരിയിലാണ് ഈ കൂട്ടക്കുഴിമാടങ്ങള്‍ ഉപഗ്രഹ ചിത്രങ്ങള്‍ വഴി കണ്ടെത്തിയത്. റഷ്യന്‍ പട്ടാളം മരിയുപോളില്‍ നിന്ന് ട്രക്കുകളില്‍ മൃതദേഹങ്ങള്‍ കൊണ്ടുവന്ന് സംസ്‌കരിക്കുന്നതായി മരിയുപോള്‍ മേയര്‍ ആരോപണം ഉയര്‍ത്തിയിരുന്നു. 1941 ല്‍ നാത്‌സികള്‍ യുക്രെയ്‌നിലെ 34,000 ജൂതന്മാരെ കൂട്ടക്കുരുതി നടത്തി ബബി യാറില്‍ സംസ്‌കരിച്ചതിനോടാണ് അദ്ദേഹം ഇതിനെ താരതമ്യപ്പെടുത്തിയത്. ഇതിനെതിരെ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിലവിലെ സ്ഥിതി പ്രകാരം മരിയുപോളില്‍ അവശേഷിക്കുന്ന ആയിരക്കണക്കിനാളുകള്‍ രക്ഷപ്പെടാനാവാതെ പ്രയാസപ്പെടുകയാണ്. ഇപ്പോള്‍ യുക്രൈനിന്റെ കിഴക്കന്‍ ഭാഗങ്ങള്‍ക്കൊപ്പം തെക്കന്‍ പ്രദേശങ്ങളും പിടിച്ചടക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്ന് റഷ്യയും പറഞ്ഞിരുന്നു. ബോറിസ് ജോണ്‍സന്‍ ഇന്ത്യ സന്ദര്‍ശനത്തിനിടെ കീവിലെ ബ്രിട്ടിഷ് എംബസി അടുത്തയാഴ്ച തുറക്കുമെന്ന് വ്യക്തമാക്കി.

ഇതിനിടെ, റഷ്യയുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് തുറമുഖങ്ങളില്‍ വിലക്ക് ഉള്‍പ്പെടെ ഉപരോധം കടുപ്പിക്കാന്‍ യുഎസ് തീരുമാനിച്ചു. ബ്രിട്ടനും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി നിരോധന പട്ടിക വിപുലപ്പെടുത്തി. യുക്രൈനിന് അടിയന്തര സഹായമായി 50 കോടി ഡോളര്‍ കൂടി നല്‍കുമെന്ന് യുഎസ് പ്രഖ്യാപിച്ചു. 80 കോടി ഡോളറിന്റെ സൈനിക സഹായവും നല്‍കും. കൂടുതല്‍ ആയുധങ്ങളും യുദ്ധോപകരണങ്ങളും നല്‍കാന്‍ ഡെന്മാര്‍ക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും തീരുമാനിച്ചു. മരിയുപോളിലെ 4 ലക്ഷത്തോളം ജനങ്ങളില്‍ ഒട്ടേറെപ്പേര്‍ നഗരം വിട്ടു.

 

Exit mobile version