കൊലക്കേസ് പ്രതിയെ രേഷ്മ ഒളിപ്പിച്ചത് കുറ്റവാളിയെന്നറിഞ്ഞു കൊണ്ട്; ഇരുവരും തമ്മില്‍ ഒരു വര്‍ഷത്തിലധികമായി പരിചയം; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ പ്രതി നിജില്‍ ദാസിനെ രേഷ്മ ഒളിപ്പിച്ചത് കുറ്റവാളിയെന്നറിഞ്ഞു കൊണ്ട് തന്നെയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. നിജില്‍ ദാസിനെ രേഷ്മ സഹായിച്ചതിന് തെളിവുണ്ടെന്നും വീട് ആവശ്യപ്പെട്ടത് പ്രതി നേരിട്ടാണെന്നും വിശദ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇരുവരും തമ്മില്‍ ഒരു വര്‍ഷത്തിലധികമായി പരിചയമുണ്ട്.

കേസില്‍ അധ്യാപികയും പിണറായി സ്വദേശിയുമായ രേഷ്മയ്ക്ക് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. നിജിന്‍ ദാസിനെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച കേസില്‍ ഇന്നലെയാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. രേഷ്മയുടെ പിണറായിലെ വീട്ടിലായിരുന്നു പ്രതി ഒളിച്ച് താമസിച്ചത്.

ഹരിദാസ് വധക്കേസിലെ പ്രതി നിജിന്‍ ദാസിനെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. നിജില്‍ ദാസ് പിടിയിലായതിന് പിന്നാലെ ഈ വീടിന് നേരെ ബോംബേറും ഉണ്ടായിരുന്നു. പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയ്ക്ക് സംരക്ഷണം ഒരുക്കിയത് കൊലയാളിയാണെന്ന് അറിയാതെയെന്ന് പ്രതിയ്ക്ക് താമസ സൗകര്യമൊരുക്കിയതിന് അറസ്റ്റിലായ രേഷ്മയുടെ കുടുംബം പറഞ്ഞിരുന്നു.

രേഷ്മയും ഭര്‍ത്താവ് പ്രശാന്തും സിപിഐഎം അനുഭാവികളാണ്. മറിച്ചുള്ള വാദങ്ങള്‍ തെറ്റാണ്. പ്രതി നിജിന്‍ ദാസിന്റെ ഭാര്യയാണ് രേഷ്മയോട് വീട് ആശ്യപ്പെട്ടത്. സ്ഥിരമായി വാടയ്ക്ക് നല്‍കുന്ന വീടാണിതെന്നും രേഷ്മയുടെ അച്ഛന്‍ രാജന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ തെറ്റാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

രേഷ്മ ബിജെപിയാണെന്ന ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവരൊന്നും ജീവിതത്തില്‍ ബിജെപിയായിട്ടില്ലെന്നായിരുന്നു അച്ഛന്റെ മറുപടി. പണ്ടു മുതലെ സിപിഐഎം ആണ്. അതില്‍ ഇതുവരെയും ഒരു മാറ്റവും വിന്നിട്ടില്ലെന്നും രാജന്‍ പറഞ്ഞു.

 

Exit mobile version