പോക്സോ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം; ഡിവൈഎസ്പിമാര്‍ക്ക് ചുമതല, 44 എസ്എച്ച്ഒമാര്‍ക്ക് പരിശീലനം

ക്സോ കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. എല്ലാ ജില്ലകളിലും ഡിവൈഎസ്പിമാര്‍ അന്വേഷണ സംഘത്തിന്റെ നേതൃത്വം വഹിക്കും. 44 സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും ഈ സംഘത്തിലുണ്ടാകും. ഇവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. പോക്സോ കേസുകള്‍ ഊര്‍ജിതമായി അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ക്രൈം ബ്രാഞ്ച് എഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സിഐ റാങ്ക് ലിസ്റ്റിലുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാണ് കേസുകള്‍ കൈകാര്യം ചെയ്യുക. പോക്സോ കേസുകളില്‍ കുറ്റപത്രവും വിചാരണയും വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

ക്രമസമാധാന ചുമതലയുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാണ് പോക്സോ കേസുകളും അന്വേഷിക്കുന്നത്. ഈ ചുമതലയ്ക്കൊപ്പം കേസന്വേഷണം കൂടി നടത്തേണ്ടതിനാല്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുന്നില്ല. ഇത് വിചാരണ സമയബന്ധിതമായി നടത്തുന്നതിനെയും ബാധിക്കുന്നു. പുതിയ സംഘം രൂപീകരിക്കാന്‍ തസ്തികളില്ലാത്തതിനാലാണ് പ്രത്യേക സംഘത്തെ രൂപീകരിക്കുന്നത്.

ഓരോ വര്‍ഷവും 500ല്‍ താഴെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്റ്റേഷനുകളുടെ ചുമതലയില്‍ നിന്ന് ഇന്‍സ്പെക്ടര്‍മാരെ മറ്റു മേഖലയിലേക്ക് മാറ്റും. 500 ല്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സി കാറ്റഗറിയിലുള്ള 112 സ്റ്റേഷനുകള്‍ കേരളത്തിലുണ്ട്. ഇത്തരത്തില്‍ ഒഴിവാക്കുന്ന എസ്എച്ച്ഒമാരെ ജില്ലാ ക്രൈം ബ്രാഞ്ച് , തീവ്രവാദ വിരുദ്ധ സേന എന്നിവിടങ്ങളിലേക്കാണ് മാറ്റുക.

ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്തി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ വേഗത്തിലാക്കാനാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഘടനയില്‍ മാറ്റമുണ്ടാകും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്റ്റേഷനുകളുടെ ചുമതല എസ് ഐമാരില്‍ നിന്ന് ഇന്‍സ്പെക്ടര്‍മാരിലേക്ക് മാറ്റിയിരുന്നു. ഈ ഘടനയില്‍ വീണ്ടും മാറ്റം വരുകയാണ്.

 

Exit mobile version