യുക്രെയ്ൻ– റഷ്യ ചർച്ച ഇന്ന്; ചർച്ച ഇസ്തംബുളിൽ, പ്രതീക്ഷയോടെ ലോകം

മോസ്കോ: യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയും യുക്രെയ്നും തമ്മിലുള്ള ചർച്ച ഇന്നു തുർക്കിയിൽ നടക്കും. ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഇസ്തംബുളിൽ എത്തി. വലിയ വിട്ടുവീഴ്ചയ്ക്കു റഷ്യൻ പ്രസിഡന്റ് പുട്ടിൻ തയാറാവില്ലെന്നാണ് അമേരിക്കയിലെ മുതിർന്ന വക്താവ് സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരവും അതിർത്തിയും സംരക്ഷിക്കുക എന്നതായിരിക്കും ചർച്ചയിലെ നിലപാടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വ്യക്തമാക്കി.

യുക്രെയ്ൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ റഷ്യൻ സൈന്യം ശ്രമം നടത്തുന്നതിനിടെ സമീപ നഗരമായ ഇർപിൻ യുക്രെയ്ൻ സേന തിരിച്ചുപിടിച്ചതായി മേയർ ഒലെക്സാണ്ടർ മാർകുഷിൻ വ്യക്തമാക്കി. സാമൂഹിക മാധ്യമത്തിലൂടെയാണ് ഇക്കാര്യം മേയർ അറിയിച്ചത്.

അബ്രമോവിച്ചിനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന്

തുറമുഖ നഗരമായ മരിയുപോളിൽ ഒന്നരലക്ഷത്തിലേറെ ആളുകൾ ഇപ്പോഴും ഉണ്ടെന്നും അവരെ ഒഴിപ്പിക്കാൻ റഷ്യൻ സൈന്യം അനുവദിക്കുന്നില്ലെന്നും മേയർ വദ്യം ബോയ്ചെങ്കോ പറഞ്ഞു. ഒഴിപ്പിക്കൽ വൈകിയാൽ വൻദുരന്തം ഉണ്ടാകാനിടയുണ്ടെന്നു മേയർ പറഞ്ഞു. നഗരത്തിൽ 5000 പേരെങ്കിലും കൊല്ലപ്പെട്ടതായും 90% കെട്ടിടങ്ങളും നശിച്ചതായും അദ്ദേഹം പറഞ്ഞു. റഷ്യൻ സൈന്യം ചെർണോബിൽ വിട്ടുപോയതായി അവിടത്തെ മേയർ വ്യക്തമാക്കി. സമാധാന ചർച്ചകൾക്ക് മുന്നിട്ടിറങ്ങിയ റഷ്യയിലെ ശതകോടീശ്വരൻ റോമൻ അബ്രമോവിച്ചിനെ കീവിൽ അപായപ്പെടുത്താൻ ശ്രമം നടന്നതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഈ മാസം ആദ്യം വിഷബാധയേൽപ്പിക്കാൻ ശ്രമിച്ചതായാണ് വിവരം.

Exit mobile version