അതീവ ദുഃഖം അറിയിക്കുന്നു; സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് മാര്‍പാപ്പ

 

റഷ്യ- യുക്രൈന്‍ യുദ്ധം കനക്കുന്നതിനിടെ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് സംസാരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രൈനിലെ സാഹചര്യത്തില്‍ അതീവ ദുഃഖിതനാണെന്ന് മാര്‍പാപ്പ സെലന്‍സ്‌കിയെ അറിയിച്ചു. കഴിഞ്ഞ ദിവസം റഷ്യന്‍ എംബസിയിലെത്തി യുദ്ധം അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചിരുന്നു. കഴിഞ്ഞ ദിവസം യുദ്ധത്തില്‍ റഷ്യയെ പ്രതിഷേധമറിയിച്ചും സമാധാനത്തിനായും മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു. വത്തിക്കാനിലെ റഷ്യന്‍ എംബസിയിലേക്ക് നേരിട്ടത്തി മാര്‍പാപ്പ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

‘സമാധാനത്തിനും വെടിനിര്‍ത്തലിനും ആഹ്വാനം ചെയ്തുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥനയ്ക്ക് നന്ദി.. യുക്രൈന്‍ ജനതയ്ക്ക് ആത്മീയ പിന്തുണ കൂടി ലഭിച്ചിരിക്കുകയാണ്, പ്രസിഡന്റ് സെലന്‍സ്‌കി ട്വീറ്റ് ചെയ്തു.

‘ദൈവത്തിന്റെ ആയുധങ്ങളുപയോഗിച്ച് പൈശാചിക ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാനാണ് ദൈവം നമ്മെ പഠിപ്പിച്ചിട്ടുള്ളത്. പ്രാര്‍ത്ഥനയും വിശുദ്ധിയുടെ ഉപവാസവുമാണ് അദ്ദേഹത്തിന്റെ ആയുധങ്ങള്‍. സമാധാനത്തിന്റെ രാജ്ഞി ലോകത്തെ യുദ്ധത്തില്‍ നിന്ന് സംരക്ഷിക്കട്ടെ’. മാര്‍പാപ്പ ട്വിറ്ററില്‍ കുറിച്ചു.

അതിനിടെ യുക്രൈനില്‍ ഏറ്റുമുട്ടല്‍ അതിരൂക്ഷമായി തുടരുകയാണ്. യുക്രൈന്‍ തലസ്ഥാനമായ കീവിലും, ഖാര്‍ക്കിവിലും കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. കീവ് നിയന്ത്രണത്തിലാക്കാന്‍ റഷ്യയ്‌ക്കൊപ്പം ചേര്‍ന്ന് ചെചന്‍ സൈന്യവും ആക്രമണം ശക്തമാക്കി. യുക്രൈന്റെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ പിടിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്. മക്‌സറിലെ ജലവൈദ്യുത നിലയത്തിന് സമീപം റഷ്യന്‍ സേന എത്തിയെന്നാണ് റിപ്പോര്‍ട്ട്. ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിന്റെ സേനയുടെ ആക്രമണം തുടരുകയാണ്.

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ വന്‍ സ്‌ഫോടനങ്ങളാണ് റഷ്യ നടത്തിയിരിക്കുന്നത്. കീവിന്റെ തെക്കുപടിഞ്ഞാറായി രണ്ട് ഉഗ്ര സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നഗര മധ്യത്തില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെയാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്.

റഷ്യന്‍ നീക്കത്തെ പ്രതിരോധിക്കാന്‍ യുക്രെയ്ന്‍ സഹായ വാഗ്ദാനവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. റഷ്യയില്‍ യുദ്ധവിരുദ്ധ വികാരം ശക്തമാണ്. സൈനിക കേന്ദ്രങ്ങള്‍ക്ക് പുറമേ, ജനവാസ മേഖലകളിലും ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

 

Exit mobile version