കീവ് വീഴ്ത്താന്‍ റഷ്യ; തുടരെ സ്‌ഫോടനങ്ങള്‍: മിസൈല്‍ ആക്രമണം; രണ്ടാം ദിനം ആക്രമണം കടുപ്പിച്ച് റഷ്യ

 

യുക്രെയ്ന്‍ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ട് റഷ്യ. റഷ്യന്‍ സൈനിക വ്യൂഹം പടിഞ്ഞാറന്‍ യുക്രെയ്‌നിലേക്ക് നീങ്ങുന്നു. കീവില്‍ രണ്ട് സ്‌ഫോടനങ്ങള്‍ നടന്നു. ബ്രോവറിയിലെ സൈനികത്താവളത്തിനു നേരെ മിസൈല്‍ ആക്രമണം നടന്നു. ആറുമരണം സ്ഥിരീകരിച്ചു. ആദ്യദിനം മാത്രം റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 137 പേരാണ്. ചെര്‍ണോബില്‍ ആണവ നിലയം പിടിച്ചെടുത്ത് റഷ്യ. ഒരുലക്ഷത്തോളം േപര്‍ പാലായനം ചെയ്യുന്നു.

നഗരത്തില്‍ രണ്ട് സ്ഫോടനങ്ങള്‍ കേട്ടതായി മുന്‍ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ആന്റണ്‍ ഹെരാഷ്ചെങ്കോ സ്ഥിരീകരിച്ചതായി യുക്രൈനിലെ യൂണിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൂയിസ് അല്ലെങ്കില്‍ ബാലിസ്റ്റിക് മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യുക്രൈന്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം യുക്രൈന്‍ യുദ്ധത്തിന്റെ ആദ്യദിനം വിജയമെന്ന് റഷ്യന്‍ സൈന്യം അവകാശപ്പെട്ടു. ചെര്‍ണോബില്‍ ആണവ നിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ നിയന്ത്രണത്തിലാണ്. ഖെര്‍സോന്‍ അടക്കം തെക്കന്‍ യുക്രൈയ്‌നിലെ 6 മേഖലകള്‍ റഷ്യ പിടിച്ചെടുത്തു. യുക്രൈയിനിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് റഷ്യ കൂട്ടിച്ചേര്‍ത്തു.

അതേസമയം, റഷ്യയോട് ഒറ്റയ്ക്ക് പോരാടേണ്ടി വരുന്നതായി രാത്രി വൈകി ലോകത്തിന് നല്‍കിയ സന്ദേശത്തില്‍ യുക്രെയ്ന്‍ പ്രസിഡന്റ്. നാറ്റോ സഖ്യത്തില്‍ അംഗത്വം ചോദിച്ച് 26 യൂറോപ്യന്‍ രാജ്യങ്ങളെ സമീപിച്ചെങ്കിലും ആരും മറുപടി നല്‍കിയില്ലെന്നും അവര്‍ക്കെല്ലാം പേടിയെന്നും വൊളോഡിമിയര്‍ സെലിന്‍സ്‌കി പറഞ്ഞു. ശത്രുക്കളുടെ ആദ്യ ഉന്നം താനാണെന്നും രണ്ടാമത്തെ ലക്ഷ്യം തന്റെ കുടുംബമാണെന്നും പറഞ്ഞ അദ്ദേഹം എന്തുവന്നാലും യുക്രെയ്‌നില്‍ തുടരുമെന്നും വ്യക്തമാക്കി.

അതിനിടെ റഷ്യയ്ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍. സാമ്പത്തിക രംഗത്തും ട്രാന്‍സ്‌പോര്‍ട്ട് മേഖലയിലും ചില വിലക്കുകള്‍ ഏര്‍പ്പെടുത്താനാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. അതിനിടെ റഷ്യന്‍ പ്രസിഡന്റ് പുടിനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും യുക്രെയ്ന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്തു.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ യുഎസ് സെക്രട്ടറി ആന്റണി ബ്ലിന്‍കനുമായി സംസാരിച്ചു. യുക്രെയ്‌നിലെ നിലവിലെ സ്ഥിതികള്‍ സംസാരിച്ചെന്ന് മന്ത്രി വ്യക്തമാക്കി. നേരത്തെ റഷ്യയ്ക്കെതിരായ പുതിയ ഉപരോധങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ജി7 സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Exit mobile version