പന്നിയുടെ ഹൃദയം മനുഷ്യന് മാറ്റിവെച്ചു; ശസ്ത്രക്രിയ വിജയം; ‘ഞങ്ങള്‍ ആവേശ ഭരിതരാണ്, ഇത് മുന്‍പൊരിക്കലും ചെയ്യാത്ത കാര്യം’, ഓപ്പറേഷന് നേതൃത്വം നല്‍കിയ മെഡിക്കല്‍ സെന്ററിലെ കാര്‍ഡിയാക് ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. ബാര്‍ട്ട്‌ലി ഗ്രിഫിത്ത്

 

 

അമേരിക്കയില്‍ പന്നിയുടെ ഹൃദയം മനുഷ്യന് മാറ്റിവെച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് 57കാരനായ ഡേവിഡ് ബെന്നറ്റിന് മാറ്റിവെച്ചത്. ഡേവിഡ് ബെന്നറ്റ് സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ മൂന്ന് ദിവസം മുന്‍പാണ് നടന്നത്. ബാള്‍ട്ടിമോറിലെ മേരിലാന്‍ഡ് മെഡിക്കല്‍ സെന്റററാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.

‘ഹൃദയം സാധാരണ പോലെ പ്രവര്‍ത്തിക്കുന്നു. ഞങ്ങള്‍ ആവേശ ഭരിതരാണ്. ഇത് മുന്‍പൊരിക്കലും ചെയ്യാത്ത കാര്യമാണ്’- ഓപ്പറേഷന് നേതൃത്വം നല്‍കിയ മെഡിക്കല്‍ സെന്ററിലെ കാര്‍ഡിയാക് ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. ബാര്‍ട്ട്‌ലി ഗ്രിഫിത്ത് പറഞ്ഞു.

അമേരിക്കയില്‍ അവയവം മാറ്റിവെയ്ക്കാനായി കാത്തിരിക്കുന്നവരില്‍ പന്ത്രണ്ടോളം പേര്‍ ദിവസേന മരിക്കുന്നു. അവയവം ലഭ്യമല്ലാത്തതാണ് കാരണം. 3817 അമേരിക്കക്കാരില്‍ കഴിഞ്ഞ തവണ മനുഷ്യ ഹൃദയം മാറ്റിവെയ്ക്കുകയുണ്ടായി. പക്ഷേ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്നവര്‍ അതിലേറെയാണ്.

പുതിയ ജീന്‍ എഡിറ്റിംഗും ക്ലോണിംഗ് സാങ്കേതിക വിദ്യകളും ഗവേഷണം ഊര്‍ജിതമാക്കി. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മസ്തിഷ്‌ക മരണം സംഭവിച്ച ഒരാള്‍ക്ക് വിജയകരമായി നേരത്തെ ഘടിപ്പിച്ചിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്.

Exit mobile version