അമ്മയും മകളുമായിരുന്നു ഞങ്ങള്‍! 5 തവണ കോളിങ് ബെല്‍ അടിച്ചു, ഫോണിലേക്കും വിളിച്ചു: വാണി ജയറാമിന്റെ വീട്ടുജോലിക്കാരി

ചെന്നൈ: ഗായിക വാണി ജയറാമിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകവും ആരാധകരും. അവസാന നിമിഷം വരെ തികഞ്ഞ ആരോഗ്യവതിയായിരുന്നു വാണി ജയറാം എന്നാണ് വീട്ടുജോലിക്കാരിയായ മലര്‍കൊടി പറയുന്നത്.

ഇന്നു രാവിലെ വന്നു വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല. ഭര്‍ത്താവിനോട് പറഞ്ഞ് ഫോണിലേക്കു വിളിച്ചെങ്കിലും എടുത്തില്ല. ഇതോടെ എല്ലാവരെയും വിവരം അറിയിക്കുകയായിരുന്നുവെന്ന് മലര്‍കൊടി മാധ്യമങ്ങളോട് പറഞ്ഞു.

‘അവര്‍ തനിച്ചാണ് താമസം. കഴിഞ്ഞ 10 വര്‍ഷമായി ആ വീട്ടിലെ എല്ലാ ജോലികളും ഞാന്‍ തന്നെയാണ് ചെയ്യുന്നത്. രാവിലെ 10.15ന് വന്നാല്‍ ജോലിയെല്ലാം കഴിഞ്ഞ് ഉച്ചയ്ക്ക് 12 മണിയോടെ തിരിച്ചുപോകും. ഇന്ന് ഞാന്‍ 10.45ന് എത്തി അഞ്ച് തവണ കോളിങ് ബെല്‍ അടിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഫോണിലേക്ക് വിളിച്ചെങ്കിലും എടുത്തില്ല. തുടര്‍ന്ന് ഞാന്‍ ഭര്‍ത്താവിനെ വിളിച്ച് അവരെ വിളിക്കാന്‍ പറഞ്ഞു. അപ്പോഴും അവര്‍ ഫോണ്‍ എടുത്തില്ല’, എന്ന് മലര്‍കൊടി പറയുന്നു.

‘പിന്നീട് താഴത്തെ നിലയിലെ മാലതിയമ്മയെ വിളിച്ച് കാര്യം പറയുകയും എല്ലാവരും ചേര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. അവര്‍ കിടപ്പുമുറിയില്‍ താഴെ വീണുകിടക്കുകയായിരുന്നു. നെറ്റിയില്‍ മുറിവേറ്റിട്ടുണ്ട്. എന്റെ അമ്മയെ പോലെയാണ് അവര്‍. ഒരു അമ്മ മകള്‍ ബന്ധമായിരുന്നു ഞങ്ങള്‍ തമ്മിലുണ്ടായിരുന്നതെന്നും അവര്‍ പറയുന്നു.

പത്മഭൂഷണ്‍ ലഭിച്ചതിനു പിന്നാലെ എല്ലാ ദിവസവും ആളുകള്‍ നേരിട്ടെത്തി ആശംസകള്‍ അറിയിക്കാറുണ്ട്. നിരവധി ഫോണ്‍കോളുകളും വരാറുണ്ടായിരുന്നെന്ന് മലര്‍കൊടി പറഞ്ഞു.

Exit mobile version